ചരിത്രത്തിൽ ആദ്യമായി പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് 322 പുരുഷ കേഡറ്റുകൾക്കൊപ്പം 17 വനിത കേഡറ്റുകളും ബിരുദം നേടി. നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി എന്നിവിടങ്ങളിലേക്ക് യുപിഎസ്സി നടത്തുന്ന പ്രവേശന പരീക്ഷകളിൽ സ്ത്രീകളെയും ഉൾപ്പെടുത്തണമെന്ന 2021 ഓഗസ്റ്റിലെ സുപ്രീംകോടതിയുടെ നാഴികക്കല്ലായ വിധിയെ തുടർന്നാണ് ഈ ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
സേനകളിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തിയത് പോലെ ഇത്തരം ട്രെയിനിംഗ് പരീശീലന കേന്ദ്രങ്ങളിലേക്ക് സ്ത്രീകളെയും ഉൾപ്പെടുത്തണമെന്ന ഒരു കൂട്ടം സ്ത്രീകൾ നൽകിയ പെറ്റിഷന് മുകളിലാണ് സുപ്രീംകോടതി ഈ ചരിത്ര വിധി പുറപ്പെടുവിച്ചത്. തുടർന്ന് 2022 ഓടെ നാഷണൽ ഡിഫൻസ് അക്കാദമി സ്ത്രീകൾക്ക് പ്രവേശനം നൽകുകയായിരുന്നു.
ഖഡക്വാസ്ലയിലുള്ള ഖേതർപാൽ പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ (പിഒപി) പാസിംഗ് ഔട്ട് കോഴ്‌സിലെ 336 പേർ ഉൾപ്പെടെ 1,341 കേഡറ്റുകൾ പങ്കെടുത്തു. മുൻ ആർമി ചീഫും നിലവിൽ മിസോറാം ഗവർണർ കൂടിയായ ജനറൽ വി കെ സിംഗ് (റിട്ട.) ചടങ്ങിൽ റിവ്യൂവർ ഓഫീസർ ആയി പങ്കെടുത്തു.
നാരി ശക്തിയുടെ പ്രതീകമാണ് ഈ യുവ വനിതകളെന്നും കൂടുതൽ ഉൾക്കൊള്ളലിൻ്റെയും ശാക്തീകരണത്തിൻ്റെയും ഭാഗമായുള്ള പ്രവർത്തനങ്ങളുടെ നാഴികകല്ലാണിതെന്നും സ്ത്രീ വികസനം മാത്രമല്ല, സ്ത്രീകൾ നയിക്കുന്ന വികസനം കൂടിയാണ് ഇതെന്നും ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കവേ വി കെ സിംഗ് പറഞ്ഞു.
കുടുംബത്തിൽ നിന്ന് സേനയിലേക്ക് വരുന്ന ആദ്യ അംഗമാണ് താനെന്നും അവസാന മൂന്ന് വർഷമായി ഞാൻ സ്വപ്നം കണ്ടത് കോഴ്സിൻ്റെ അവസാനമായ ‘അനന്ത് പാഗ്’ കടക്കണമെന്നാണ് . ഇവിടെയുള്ള ഓരോ ദിവസവും സമ്മാനിച്ചത് പുതിയ അത്ഭുതങ്ങളും അറിവുകളുമാണ്. പരിശീലനം ഞങ്ങളിൽ ഒരുമയുടെ ബോധം ഉണർത്തിയെന്നും ന്യൂസ് ഏജൻസിയായ എഎൻഎയോട് കേഡറ്റായ ഇഷീത സംഘ്വാൻ പറഞ്ഞു.
മറ്റൊരു കേഡറ്റായ ഹർസിമ്രാൻ കൗർ ഏജൻസിയോട് പറഞ്ഞത് എൻഡിഎ യഥാർത്ഥത്തിൽ തന്റെ പദ്ധതികളുടെ ഭാഗമല്ലായിരുന്നുവെന്നും ജെഇഇ മെയിൻസിന് തയ്യാറെടുക്കുകയും സിഡിഎസ് (കംബൈൻഡ് ഡിഫൻസ് സർവീസസ്) പരീക്ഷ എഴുതാൻ പ്ലാൻ ചെയ്യുമ്പോഴുമാണ് സുഹൃത്ത് മുഖേന സ്ത്രീകൾക്കായുള്ള എൻഡിഎ പ്രവേശനത്തെക്കുറിച്ച് അറിഞ്ഞതെന്നുമാണ്.
ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി ഉദ്യോഗസ്ഥരെ സൃഷ്ടിക്കുന്നതിനാൽ ‘നേതൃത്വത്തിന്റെ കളിത്തൊട്ടിൽ’ എന്ന് അറിയപ്പെടുന്ന എൻഡിഎയിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം, കമ്മീഷൻ ചെയ്യുന്നതിന് മുമ്പ് 17 വനിതാ കേഡറ്റുകൾ അവസാന ഘട്ട പരിശീലനത്തിനായി അവരവരുടെ പ്രീ-കമ്മീഷനിംഗ് പരിശീലന അക്കാദമികളിലേക്ക് പോകും.
ബിരുദദാന ചടങ്ങിൽ, ഡൽഹി ആസ്ഥാനമായുള്ള ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) 17 വനിതാ കേഡറ്റുകൾ ഉൾപ്പെടെ 339 കേഡറ്റുകൾക്ക് ബിരുദങ്ങൾ നൽകി. ഇതിൽ 84 പേർക്ക് സയൻസ് ബിരുദം (ബിഎസ്‌സി), 85 പേർക്ക് കമ്പ്യൂട്ടർ സയൻസ് ബിരുദം, 59 പേർക്ക് ആർട്‌സ് ബിരുദം (ബിഎ), 111 പേർക്ക് ടെക്‌നോളജി (ബി.ടെക്) ബിരുദവുമാണ് നൽകിയത്.