ഭോപ്പാൽ:മധ്യപ്രദേശിൽ ഖനിയിൽ നിന്ന് വനിതാ തൊഴിലാളി 2.69 കാരറ്റ് വജ്രം കുഴിച്ചെടുത്തു. പന്ന ജില്ലയിൽ സാവിത്രി ബായ് സിസോദിയയാണ് വജ്രം കണ്ടെത്തിയത്.
സർക്കാരിൽ നിന്ന് ഭൂമി പാട്ടത്തിന് എടുത്ത് ഖനനം ചെയ്യുന്നതിനിടെയാണ് വജ്രം കണ്ടെത്തിയത്. ചൊപ്ര പ്രദേശത്തെ ഖനിയിൽ വജ്രം കണ്ടെത്താൻ കഴിഞ്ഞ രണ്ട് വർഷമായി സാവിത്രി ബായ് നടത്തിയ അധ്വാനത്തിനാണ് ഫലം കണ്ടത്. കത്തുന്ന വെയിലും പൊടിയും കണക്കിലെടുക്കാതെയാണ് വജ്രം കണ്ടെത്തുമെന്ന ഉറച്ച വിശ്വാസത്തോടെ അവർ അധ്വാനിച്ചത്. തന്റെ കുടുംബത്തെ സാമ്പത്തികമായി കരകയറ്റുന്നതിന് വേണ്ടിയാണ് അവർ അധ്വാനിക്കാൻ തയ്യാറായത്.
കല്ല് പരിശോധിച്ച ശേഷം നിയമം അനുസരിച്ച് അത് ലേലത്തിൽ വെയ്ക്കുമെന്ന് ഡയമണ്ട് ഓഫീസർ അനുപം സിങ് പറഞ്ഞു. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്ന് സർക്കാർ റോയൽറ്റിയും നികുതിയും കിഴിച്ച ശേഷം ബാക്കി തുക സാവിത്രിയ്ക്ക് കൈമാറുമെന്നും അനുപം സിങ് പറഞ്ഞു. സംസ്ഥാന സർക്കാർ എല്ലാ വർഷവും ഖനിത്തൊഴിലാളികൾക്ക് നാമമാത്ര വിലയ്ക്ക് ഭൂമിയുടെ ചെറിയ ഭാഗങ്ങൾ പാട്ടത്തിന് നൽകാറുണ്ട്.
വജ്രങ്ങൾ തേടി ആയിരക്കണക്കിന് ആളുകൾ ഭൂമി പാട്ടത്തിന് എടുക്കാറുണ്ട്. പക്ഷേ അവരിൽ ചുരുക്കംപേർക്ക് മാത്രമാണ് ഭാഗ്യം ലഭിക്കാറ്. വജ്രത്തിന്റെ കൃത്യമായ മൂല്യം ഇതുവരെ അറിവായിട്ടില്ലെന്ന് പന്ന ഡയമണ്ട് ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന് മുൻപ് 2024 നവംബറിൽ ദിലീപ് മിസ്ട്രി എന്ന തൊഴിലാളി 7.44 കാരറ്റ് വജ്രം കുഴിച്ചെടുത്തിരുന്നു. വെറും മൂന്ന് മാസത്തിനുള്ളിൽ അദ്ദേഹത്തെ രണ്ടു തവണയാണ് ഭാഗ്യം കടാക്ഷിച്ചത്.
A female worker unearthed a 2.69-carat diamond from a mine in Madhya Pradesh.