മൂവാറ്റുപുഴ: ഓൺലൈൻ ഓഹരി വ്യാപാരത്തട്ടിപ്പിൽ മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 52.85 ലക്ഷം രൂപ. വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കിയുള്ള തട്ടിപ്പിലാണ് അരക്കോടി രൂപ നഷ്ടമായത്. സാമ്പത്തിക നിക്ഷേപ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന പ്രശസ്തനായ ഒരാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനോടനുബന്ധിച്ചു കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് വലിയ തട്ടിപ്പിൽ ചെന്നുപെട്ടത്. ഓഹരി വിപണിയിൽ താൽപര്യമുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശി ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമിന്റെ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിൽ പെട്ടത്.
ലിങ്കിൽ കയറിയതോടെ ഒരു ഓൺലൈൻ ട്രേഡിങ് ഗ്രൂപ്പിൽ അംഗമായി. മണി ഫൈ ടാടാ ക്യാപ്പിറ്റൽ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് അംഗമായത്. ഇതേുടർന്ന് മേയ് 13 മുതൽ 31 വരെ നടത്തിയ 12 ട്രാൻസാക്ഷനിലൂടെ പണം നഷ്ടമായത്. വീണ്ടും 80 ലക്ഷം കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതോടെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടിയപ്പോഴാണ് ചതിയിൽ പെട്ട വിവരം നിക്ഷേപകന് മനസ്സിലാകുന്നത്. പരിശോധനയിൽ വ്യാജ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് വ്യക്തമായി. പരാതിയെത്തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ടാറ്റായുടെ സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മണി ഫൈ ടാടാ ക്യാപ്പിറ്റൽ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ആദ്യം ചേർത്തത്. കമ്പോള സമയം കഴിഞ്ഞ് ഓഹരികൾ കൂട്ടത്തോടെ കുറഞ്ഞ നിരക്കിൽ വാങ്ങി വിറ്റഴിക്കുന്ന (ബ്ലോക്ക് ട്രേഡിങ്) കമ്പനിയാണെന്നായിരുന്നു പരസ്യം. നിക്ഷേപ താത്പര്യമുണ്ടെന്നു കാണിച്ച് പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെ അനുഷ്‌ക ദേ എന്ന പേരിലുള്ള സ്ത്രീയും തുടർന്ന് ജെയിൻ എന്ന് പരിചയപ്പെടുത്തിയ ആളും വിളിച്ചു. ഫോൺ കോളിൽ വിശ്വാസം തോന്നിയ നിക്ഷേപകൻ പണം നൽകാൻ തയ്യാറായി.
ടാടാ ക്യാപ്പിറ്റലിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രോഹിത് മാൽവാൻകറുടെ വ്യാജ പ്രൊഫൈലും തട്ടിപ്പിനായി ഇവർ ഉപയോഗിച്ചിരുന്നു. ഇതും തട്ടിപ്പിന് കൂടുതൽ വിശ്വാസം പകർന്നു. തുടർന്ന് പണം നിക്ഷേപിക്കാനായി ഡേറ്റ ടെക് ടെക്‌നോളജി ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ട് നമ്പർ നൽകി. മേയ് 13ന് ആദ്യ ഗഡുവായി രണ്ട് ലക്ഷം നിക്ഷേപിച്ചു. ഈ തുകയ്ക്ക് ഓഹരികൾ വാങ്ങി വിൽപ്പന നടത്തിയെന്നും ലാഭം കിട്ടിയെന്നും വിശ്വസിപ്പിച്ചു. പിറ്റേന്ന് മൂന്നുലക്ഷം കൂടി ഇതേ അക്കൗണ്ടിലിട്ടു. പലപ്പോഴായി മറ്റ് അക്കൗണ്ടുകൾ നൽകി അതിലേക്ക് ബാക്കി പണം നിക്ഷേപിപ്പിച്ചു.
ഓഹരി കമ്പോളത്തിലുള്ള മൂന്ന് ലക്ഷം പുതിയ ഓഹരികൾ വാങ്ങാമെന്നും മൂന്നുദിവസം കൂടി കഴിഞ്ഞാൽ നാലുകോടി രൂപ കിട്ടുമെന്നും പറഞ്ഞാണ് 80 ലക്ഷം കൂടി ആവശ്യപ്പെട്ടത്. ഇത് അടച്ചാലേ ബിസിനസ് പൂർത്തിയായി ലാഭത്തുക കിട്ടൂ എന്നും വിശ്വസിപ്പിച്ചു. ഇതിൽ സംശയം തോന്നിയ നിക്ഷേപകൻ തന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ സമീപിച്ചു. ഇതോടെയാണ് തട്ടിപ്പ് മനസ്സിലായത്.
A Muvattupuzha native lost half a crore rupees in an online stock trading scam