ദേശീയപാത പുതുക്കി പണിയാൻ കരാറുകാരിൽ നിന്ന് പൂർണ നഷ്ടപരിഹാരം ഈടാക്കും; കമ്പനി 85 കോടിയുടെ നിർമാണം അധികമായി നടത്തണം

ദേശീയപാത പുതുക്കി പണിയാൻ കരാറുകാരിൽ നിന്ന് പൂർണ നഷ്ടപരിഹാരം ഈടാക്കും; കമ്പനി 85 കോടിയുടെ നിർമാണം അധികമായി നടത്തണം

ന്യൂഡൽഹി: ദേശീയപാത 66ലെ വിള്ളലുമായി ബന്ധപ്പെട്ട് കരാറുകാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി . കരാറുകാരെ രണ്ടുവർഷത്തേക്ക് വിലക്കുമെന്നും റോഡ് പുതുക്കി പണിയുന്നതിന് പൂർണ നഷ്ടപരിഹാരം ഈടാക്കുമെന്നും കമ്പനി 85 കോടിയുടെ നിർമാണം അധികമായി നടത്തണമെന്നും മന്ത്രി പറഞ്ഞു.

കെഎൻആർ കൺസ്ട്രക്ഷൻസ്, കൺസൾട്ടന്റായി പ്രവർത്തിച്ച ഹൈവേ എൻജിനീയറിങ് കൺസൾട്ടന്റ് (എച്ച്ഇസി) എന്നിവരെ രണ്ടുവർഷത്തേക്ക് ഡീബാർ ചെയ്തതായി മന്ത്രി പറഞ്ഞു. വിഷയത്തിൽ കരാറുകാർക്കെതിരേ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേയ് 19നാണ് എൻഎച്ച് 66ന്റെ കൂരിയാട് മേഖലയിൽ ചില ഭാഗങ്ങൾ ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയും സർവീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗസംഘം പരിശോധന നടത്തുകയും ഇവരുടെ പ്രഥമവിവര റിപ്പോർട്ട് അനുസരിച്ച് കരാർ കമ്പനിയെ ഡീബാർ ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തിൽ കൊച്ചിയിലെ പ്രോജക്ട് ഡയറക്ടറെ സസ്‌പെൻഡ് ചെയ്യുകയും സൈറ്റ് എൻജിനിയറെ പിരിച്ചുവിടുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാത നിർമാണത്തിൽ സമാന പ്രശ്‌നങ്ങളുണ്ടായിരുന്നു.

വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിതിൻ ഗഡ്കരിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കർശനനടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Full compensation will be collected from contractors 
for the renovation of the national highway;
the company must carry out additional
construction worth 85 crores


Share Email
Top