ദോഹ: പശ്ചിമേഷ്യയിലെ യുഎസിന്റെ ഏറ്റവും വലിയ സൈനിക താവളമായ ഖത്തറിലെ അൽ ഉദെയ്ദ് താവളത്തിന് നേരേ മിസൈൽ ആക്രമണം. ആറുമിസൈലുകളാണ് സൈനിക താവളം ലക്ഷ്യമാക്കി തൊടുത്തുവിട്ടത്. മിസൈലുകൾ വെടിവച്ചിട്ടതായാണ് റിപ്പോർട്ട്.
അൽ ഉദെയ്ദ് സൈനിക താവളത്തിൽ പതിനായിരത്തിലേറെ യുഎസ് സൈനികരും നൂറിലേറെ വിമാനങ്ങളും, തന്ത്രപ്രധാന ബോംബർ വിമാനങ്ങളും ടാങ്കുകളും ഉണ്ട്.
ഇവിടെ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമായിരുന്നു. കുവൈത്തിലെയും, ഇറാഖിലെയും ബഹ്‌റനിലെയും യുഎസ് താവളങ്ങളിലും എയർ റെയ്ഡ് സൈറണുകൾ മുഴങ്ങി.
ഖത്തറിൽ 19 യുഎസ് സൈനിക താവളങ്ങളാണുള്ളത്. ഇതിൽ ഏറ്റവും വലുത് അൽ ഉദെയ്ദാണ്. പേർഷ്യൻ ഗൾഫിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും വ്യോമ ഓപ്പറേഷനുകൾക്കായുള്ള പ്രധാന താവളമാണ്.
രാജ്യത്തെ പൗരന്മാരുടെയും സന്ദർശകരുടെയും സുരക്ഷ കണക്കിലെടുത്ത് വ്യോമപാത താൽക്കാലികമായി അടയ്ക്കുകയാണെന്ന് ഖത്തർ പ്രഖ്യാപിച്ചിരുന്നു. സുരക്ഷിത സ്ഥലങ്ങൾ തേടാൻ തങ്ങളുടെ പൗരന്മാരോട് യുകെ, യുഎസ് ഏംബസികൾ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഖത്തറിന്റെ ഉത്തരവ്. ഖത്തറിൽ 19 യുഎസ് സൈനിക താവളങ്ങളുളള പശ്ചാത്തലത്തിൽ അമേരിക്കൻ ആക്രമണത്തിന് പ്രതികാരം വീട്ടാൻ ഇറാൻ മുതിരുമെന്ന ആശങ്കയിലായിരുന്നു മുൻകരുതൽ.
ഇറാന്റെ ആക്രമണത്തെ ഖത്തർ അപലപിച്ചു. യുഎസ് താവളങ്ങളെ ഇറാൻ ആക്രമിച്ചതിനെ തുടർന്ന് യുഎസ് പ്രസിഡൻ്‌റ് ഡൊണൾഡ് ട്രംപ് കൂടിയാലോചനകൾക്കായി സിറ്റ്വേഷൻ റൂമിലെത്തി.
ഇറാനിൽ തുടരുന്ന ആക്രമണങ്ങൾക്ക് യുഎസും, ഇസ്രയേലും, യുകെയും, ഫ്രാൻസും, രാജ്യാന്തര ആണവോർജ്ജ ഏജൻസി ഡയറക്ടറും ആയിരിക്കും പൂർണ ഉത്തരവാദികളെന്ന് ഇറാൻ. നിരപരാധികളായ ഇറാനിലെ സാധാരണക്കാരുടെ മരണത്തിന് പൂർണ ഉത്തരവാദിത്വം ഇക്കൂട്ടർക്കാണ്.
ഇസ്രയേലുമായുളള യുദ്ധം രണ്ടുവർഷത്തോളം നീണ്ടുനിൽക്കാമെന്നാണ് ഇറാൻ സർക്കാർ കണക്കുകൂട്ടുന്നത്. യുദ്ധത്തിന് അമേരിക്ക നേരിട്ട് വില തരേണ്ടി വരുമെന്നും മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ സി എൻ എന്നിനോട് പറഞ്ഞു. യുദ്ധം തുടരാനുള്ള ഇറാന്റെ തയ്യാറെടുപ്പുകൾ അളക്കാൻ വേണ്ടിയാണ് പോരാട്ടം അവസാനിപ്പിക്കണമെന്ന ആഹ്വാനങ്ങൾ വന്നതെന്നും ഇറാൻ സർക്കാർ വിലയിരുത്തുന്നു.
ഇറാൻ തലയ്ക്ക് മീതേ തൂങ്ങുന്ന ഭീഷണിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലേവിറ്റ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭീഷണി ഉയർന്നത്.
ഞായറാഴ്ച പുലർച്ചെ ബങ്കർ ബസ്റ്റർ ബോംബുകൾ പ്രയോഗിച്ച് ഇറാനിലെ മൂന്നു ആണവകേന്ദ്രങ്ങൾ അമേരിക്ക തകർക്കുകയും, ഓപ്പറേഷൻ വൻവിജയമാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തതോടെ, ഇറാൻ ഭരണകൂടം ഭീഷണിയുടെ ഭാഷയാണ് മുഴക്കുന്നത്. 50,000 അമേരിക്കൻ പട്ടാളക്കാരുടെ ശവപെട്ടികൾ വാഷിങ്ടണിലേക്ക് തിരിച്ച് അയയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങൾക്കു നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വഌഡിമിർ പുട്ടിൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനിയൻ ജനതയെ സഹായിക്കാൻ മോസ്‌കോ ശ്രമിക്കുകയാണെന്നും ചർച്ചക്കിടെ പുട്ടിൻ ഇറാൻ വിദേശകാര്യ മന്ത്രിയോടു പറഞ്ഞതായാണ് വിവരം.
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവ യുഎസ് ബോംബർ വിമാനങ്ങൾ ആക്രമിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മോസ്‌കോയിലെത്തി പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയത്.
ഇറാന് ആണവായുധങ്ങൾ നൽകാൻ മറ്റുരാജ്യങ്ങൾ തയ്യാറെടുക്കുകയാണെന്ന മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ സാമൂഹിക മാധ്യമ കുറിപ്പാണ് ട്രംപിനെ ചൊടിപ്പിച്ചത്.
മെദ് വദേവ് തന്നെയാണോ ഈ പരാമർശം നടത്തിയതെന്ന് തനിക്ക് ഉടനെ അറിയണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ആണവായുധം എന്ന വാക്ക് നിസ്സാരമായി കൈകാര്യം ചെയ്യാനാവില്ല. പുടിൻ അതുകൊണ്ടാണ് ബോസായി ഇരിക്കുന്നതെന്ന് ഞാൻ കരുതുന്നു ട്രംപ് കുറിച്ചു.
ഇറാനിലെ എവിൻ ജയിലിന് നേരേയുളള ഇസ്രയേൽ ആക്രമണത്തെ ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രി ഷാ നോൽ ബാരോ അപലപിച്ചു. രണ്ടുഫ്രഞ്ച് പൗരന്മാർ ആ സമയത്ത് ജയിൽ വളപ്പിലുണ്ടായിരുന്നു എന്നതാണ് ഫ്രാൻസിനെ ചൊടിപ്പിച്ചത്.
All six missiles fired by Iran at Al Udeidah, the largest US military base in the Middle East, were shot down.