ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ യൂട്യൂബർ പിടിയിൽ. ‘ജാൻ മഹൽ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ സിംഗാണ് മൊഹാലി സ്‌റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് സെല്ലിന്റെ പിടിയിലായത്. പഞ്ചാബിലെ റോപ്പർ ജില്ലയിലെ രൂപ്‌നഗറിലെ മഹ്ലാൻ ഗ്രാമത്തിലെ താമസക്കാരനാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.
തീവ്രവാദ പിന്തുണയുള്ള ചാരവൃത്തി ശൃംഖലയുടെ ഭാഗമായ പിഐഒ ഷാക്കിർ (ജട്ട് രൺധാവ) എന്നയാളുമായി പിടിയിലായ ജസ്ബീർ സിംഗിന് ബന്ധമുള്ളതായി കണ്ടെത്തി. ഹരിയാന ആസ്ഥാനമായുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയുമായും പാക് പൗരനും പുറത്താക്കപ്പെട്ട പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനുമായ ഡാനിഷ് എന്നറിയപ്പെടുന്ന എഹ്‌സാൻ ഉർ റഹീമുമായും യൂട്യൂബർ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
ഡൽഹിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ദിന പരിപാടിയിൽ ഡാനിഷിന്റെ ക്ഷണപ്രകാരം ജസ്ബീർ പങ്കെടുത്തതായും അവിടെ വെച്ച് പാകിസ്ഥാൻ ആർമി ഉദ്യോഗസ്ഥരെയും വ്‌ലോഗർമാരെയും കണ്ടതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
2020ലും 2021ലും 2024ലും സിംഗ് മൂന്ന് തവണ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. അതേസമയം, അദ്ദേഹത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ പാകിസ്ഥാനിൽ നിന്നുള്ള ഒന്നിലധികം നമ്പറുകൾ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്, അവ ഇപ്പോൾ വിശദമായ ഫോറൻസിക് പരിശോധനയിലാണ്.
യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അറസ്റ്റിനെത്തുടർന്ന്, അന്വേഷണം തന്നിലേക്ക് എത്തുന്നത് ഒഴിവാക്കാൻ സിംഗ് പാക് ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിന്റെ എല്ലാ തെളിവുകളും മായ്ക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൊഹാലിയിലെ സ്‌റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് സെല്ലിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Another Indian YouTuber arrested for spying for Pakistan