പിൻഗാമിയെ നാമനിർദേശം ചെയ്ത് അയത്തുള്ള അലി ഖമീനി: പട്ടികയിൽ മകൻ ഇല്ല

പിൻഗാമിയെ നാമനിർദേശം ചെയ്ത് അയത്തുള്ള അലി ഖമീനി: പട്ടികയിൽ മകൻ ഇല്ല

ടെഹ്‌റാൻ/ജറുസലേം: ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ബങ്കറിൽ കഴിയുന്ന ഇറാൻ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി തന്റെ പിൻഗാമിയെ നാമനിർദേശം ചെയ്തതായി യുഎസ് പത്രമായ ‘ദ ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ടുചെയ്തു.

ഒന്നല്ല, മൂന്ന് ഉന്നതപുരോഹിതരെയാണ് അദ്ദേഹം നാമനിർദേശം ചെയ്തിരിക്കുന്നത്. ഖമീനി കൊല്ലപ്പെട്ടാൽ ഇവരിൽ ഒരാൾ പിൻഗാമിയാകും. എന്നാൽ, ഇവരുടെ പേരുവിവരം പത്രം വെളിപ്പെടുത്തിയില്ല. ഖമീനിയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെടുന്ന മകൻ മൊജ്താബ ഇക്കൂട്ടത്തിലില്ല.

ഖമീനിയെ വധിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒളിയിടം അറിയാമെന്നും ഇപ്പോൾ വധിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞിരുന്നു.

അതിനിടെ, നയതന്ത്രത്തിന്റെ പാതയിലേക്ക് ഇറാൻ തിരിച്ചുവരണമെങ്കിൽ ഇസ്രയേൽ ആക്രമണം നിർത്തണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. “യുഎസിന്റെ പിന്തുണയോടെ ഞങ്ങളുടെ ജനം ബോംബാക്രമണം നേരിടുമ്പോൾ ആ രാജ്യവുമായി ചർച്ചനടത്താൻ കഴിയില്ല” എന്ന് തുർക്കിയിലെ ഈസ്താംബൂളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ യോഗത്തിൽ അരാഗ്ചി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെള്ളിയാഴ്ച യൂറോപ്യൻ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇതായിരുന്നു അരാഗ്ചിയുടെ നിലപാട്. യുഎസുമായുള്ള ആണവനിർവ്യാപനക്കരാർ ചർച്ചയിലേക്ക് ഇറാനെ തിരിച്ചെത്തിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

യുദ്ധത്തിൽ യുഎസ് പങ്കാളിയാകുന്നത് എല്ലാവർക്കും അപകടം ചെയ്യുമെന്നും അരാഗ്ചി പറഞ്ഞു. ഇറാൻമലനിരകളിൽ ഭൂഗർഭത്തിൽ സ്ഥിതിചെയ്യുന്ന ഫൊർദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം തകർക്കാൻ യുഎസിന്റെ സഹായം ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, യുദ്ധത്തിൽ പങ്കാളിയാകാൻ രണ്ടാഴ്ച സാവകാശമെടുത്തിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

Ayatollah Ali Khamenei names successor: Son not on list

Share Email
Top