ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ചെറുകഥാസമാഹാരം പുരസ്‌കാരത്തിന് അർഹമായിരിക്കുന്നു. അത് സ്വന്തമാക്കിയതോ ഒരു ഇന്ത്യൻ എഴുത്തുകാരിയും. സ്ത്രീ അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഉരുക്കിയെടുത്ത കഥകളുമായെത്തിയ, കർണാടകക്കാരിയായ ബാനു മുഷ്താഖ് നടന്നുകയറിയത് ലോക സാഹിത്യത്തിന്റെ നെറുകയിലേക്കാണ്. ഇംഗ്ലിഷിലേക്ക് തർജമ ചെയ്ത കൃതികളാണ് ഇന്റർനാഷണൽ ബുക്കർ പ്രൈസിനായി മത്സരിക്കുന്നത്.
ഈ വർഷം ആറ് പുസ്തകങ്ങളടങ്ങിയ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലെ ഏക ചെറുകഥാ സമാഹാരമായിരുന്നു മുഷ്താഖിന്റെ ഹാർട്ട് ലാംപ്.
കർണാടകയിലെ ഹാസനിൽ 1948-ലാണ് ബാനു മുഷ്താഖിന്റെ ജനനം. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച്, മദ്രസയിൽ ഉർദുവിൽ പ്രാഥമിക വിദ്യാഭ്യാസവുമായി മുന്നോട്ടു പോകുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ പിതാവിന്റെ ചില തീരുമാനങ്ങൾ ബാനുവിന്റെ ജീവിതത്തിൽ വഴിത്തിരിവുകയായിരുന്നു. എട്ടാം വയസിൽ അച്ഛൻ കോൺവന്റ് സ്‌കൂളിൽ ചേർത്തു. ആദ്യം കന്നഡ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് അത് ബാനുവിന്റെ ആത്മപ്രകാശനത്തിനുള്ള വഴിയായി മാറി.
പുരുഷാധിപത്യത്തോടും മതചട്ടക്കൂടുകളോടും പൊരുതിക്കൊണ്ടായിരുന്നു ചെറുപ്പം മുതലേ ബാനു വളർന്നത്. പഠനത്തിലും ജോലിയിലും ജീവിതത്തിലുമെല്ലാം അവർ വേറിട്ട പാതകൾ സ്വീകരിച്ചു. കോളേജിൽ പോയി പഠിച്ചു, ഇഷ്ടപ്പെട്ടയാളെ പ്രണയിച്ച് വിവാഹം ചെയ്തു, അങ്ങനെ അന്നത്തെ നാട്ടുനടപ്പ് രീതികളിൽ നിന്നും മുഷ്താഖ് മാറിനടന്നു. വിവാഹജീവിതത്തിന്റെയും മാതൃത്വത്തിന്റെയും തുടക്കനാളുകളിൽ വെല്ലുവിളികൾ നേരിട്ടെങ്കിലും അതൊന്നും മുഷ്താഖിനെ തളർത്തിയില്ല.
സ്‌കൂൾ കാലം മുതലേ കഥകൾ എഴുതുമായിരുന്നെങ്കിലും, 29-ാം വയസിൽ പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ നടത്തിയ രചനകളാണ് മുഷ്താഖ് ബാനുവിനെ സാഹിത്യപ്രേമികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. സ്ത്രീകളെ സ്വയം തീരുമാനമെടുക്കാൻ സമ്മതിക്കാത്ത എല്ലാ വ്യവസ്ഥിതികളോടും അവർ വാക്കിലൂടെ കലഹിച്ചു. മതവും രാഷ്ട്രീയവും പുരുഷാധിത്യവും തുടങ്ങി പലതും പലപ്പോഴും എതിർചേരിയിൽ നിന്നു.
യാതനകൾ നിറഞ്ഞ, അടിച്ചമർത്തലുകൾ ഏറ്റുവാങ്ങുന്നവരുടെ മാത്രം പ്രതിരൂപമായി ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ അവതരിപ്പിക്കുന്ന കാഴ്ചപ്പാടിൽ മാറ്റം കൊണ്ടുവരാൻ ബാനുവിന്റെ രചനകൾക്ക് കഴിഞ്ഞിട്ടുണ്ട്. എഴുതിയ കൃതികളിലെല്ലാം അവർ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ, പ്രതിരോധത്തിന്റെയും സ്ഥൈര്യത്തിന്റെയും ആൾരൂപങ്ങളായി കൂടി തനിക്ക് ചുറ്റുമുള്ള മുസ്ലിം സ്ത്രീ ജീവിതങ്ങളെ അവതരിപ്പിച്ചു. ആഖ്യാനശൈലിയിലെ പുതുമയും ഈ എഴുത്തുകാരിയിലേക്ക് വായനക്കാരെ ആകർഷിച്ചു. ഹാർട്ട് ലാംപ് എന്ന സമ്മാനാർഹമായ സമാഹാരവും മുസ്ലിം സ്ത്രീജീവിതങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. 1993 മുതൽ വിവിധ വർഷങ്ങളിലായി ബാനു രചിച്ച കഥകളിൽ ദക്ഷിണേന്ത്യയിലെ ഉൾനാടുകളിലെ മുസ്ലിം പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതങ്ങളാണ് കടന്നുവരുന്നത്.
ആത്മകഥാംശമുള്ളവയും ഇക്കൂട്ടത്തിലുണ്ട്. ഹാർട്ട് ലാംപ് കൂടാതെ, ആറ് ചെറു കഥാസമാഹാരങ്ങളും ഒരു നോവലും ലേഖനങ്ങളുടെ സമാഹാരവും ബാനു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹസീന മത്തു ഇതാര കഥേഗലു, ഹെന്നു ഹാദിന സ്വയംവര തുടങ്ങിയവ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടവയായി മാറി. ഇതിൽ കാരി നഗരഗലു എന്ന കഥ ഹസിന എന്ന സിനിമയായി. ഇതിനിടെ, കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരവും ദാനചിന്താമണി അത്തിമബ്ബ പുരസ്‌കാരവും ബാനുവിനെ തേടിയെത്തി.
സാഹിത്യരചനയ്‌ക്കൊപ്പം ലങ്കേഷ് പത്രികയിലും ഓൾ ഇന്ത്യ റേഡിയോയിലും വിവിധ കാലഘട്ടങ്ങളിലായി ബാനു ജോലി ചെയ്തു. കർണാടകയിലെ വിവിധ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങൾക്കായി യാത്ര ചെയ്തു. ബന്ദായ സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി കർണാടകയ്ക്ക് പുറത്തേക്കും ബാനു സഞ്ചരിച്ചിരുന്നു.
സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്ന മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളുമായി ഇടപഴകാൻ കഴിഞ്ഞതാണ് തന്റെ എഴുത്തിന് കരുത്ത് പകർന്നതെന്ന് ബാനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തനത്തിൽ നിന്നും പടിയിറങ്ങി അഭിഭാഷകമേഖലയിലേക്കും ഇതിനിടെ അവർ പഠിച്ചു കയറിയിരുന്നു. ഈ 77-ാം വയസിലും നിയമവഴിയിൽ പോരാട്ടാങ്ങളുമായി ബാനു മുഷ്താഖ് സജീവമാണ്.
-നിലപാടുകൾ തുറന്നുപറഞ്ഞ് കൊണ്ടുള്ള യാത്രയായതിനാൽ തന്നെ കഠിനമായ എതിർപ്പുകളെയും ഈ എഴുത്തുകാരിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാനു രംഗത്ത് വന്നത് തന്നെ ഉദാഹരണം. ഇതിൽ ക്രുധരായ മുസ്ലിം പുരോഹിത നേതൃത്വങ്ങളിൽ ചിലർ ഫത്വ പുറപ്പെടുവിച്ചു. നിരന്തരം ഭീഷണി ഫോൺ കോളുകൾ വന്നു. ഏറെ ഭയപ്പെടുത്തിയ മറ്റൊരു അനുഭവവുമുണ്ടായി. ഒരാൾ കത്തിയുമായി ബാനുവിനെ ആക്രമിക്കാനെത്തി. ആ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭർത്താവ് അയാളെ കായികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഓർക്കുമ്പോൾ പേടി തോന്നുന്ന അനുഭവങ്ങളാണെങ്കിലും അവയ്ക്കൊന്നും ബാനുവിനെ തകർക്കാനായില്ല.
Banu Mushtaq: A glimpse into life