ടെൽഅവീവ്: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിൻ്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്
വെള്ളിയാഴ്ച മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 14 ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ അവകാശപ്പെട്ടതിന് പിന്നാലെയാണിത്.
ഇറാൻ ആണവ പദ്ധതിയിൽ പ്രവർത്തിച്ചവരും ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുമായ ഒമ്പത് ശാസ്ത്രജ്ഞരുടെ പട്ടിക ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിരുന്നു. ഞായറാഴ്ച മധ്യ, വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. 200-ലേറെപ്പേർക്ക് പരുക്കേറ്റു.
ഇറാനിലെ എണ്ണസംഭരണശാലകൾ, സൈനിക-ആണവകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇസ്രയേൽ പോർവിമാനങ്ങൾ ബോംബിട്ടു. ഇറാനിൽ ഇതുവരെ 228 പേർ കൊല്ലപ്പെട്ടെന്നും 900 പേർക്ക് പരിക്കേറ്റെന്നുമാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്.
Benjamin Netanyahu says Iran’s IRGC intelligence chief killed in Israeli strike