ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരെ ഇംപീച്ച്‌മെന്റിനൊരുങ്ങി കേന്ദ്രം

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരെ ഇംപീച്ച്‌മെന്റിനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെത്തുടർന്ന് അഴിമതി ആരോപണം നേരിടുന്ന ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

ഇന്ത്യയുടെ ഭരണഘടനാ ചട്ടക്കൂടിലെ അപൂർവവും സെൻസിറ്റീവുമായ നടപടിക്രമങ്ങളിൽ ഒന്നാണ് ഒരു സിറ്റിങ് ജഡ്ജിയുടെ ഇംപീച്ച്‌മെന്റ്.

യശ്വന്ത് വർമ്മയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാർലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് വൃത്തങ്ങൾ പറയുന്നു. പ്രമേയം അവതരിപ്പിക്കുന്നതിന് മുന്നോടിയായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചനകൾ നടത്തും.

ഒരു ജഡ്ജിയെ നീക്കം ചെയ്യുന്നതിന് (ഇംപീച്ച്‌മെന്റ്) ആവശ്യമായ ഭരണഘടനാ പരിധി കണക്കിലെടുക്കുമ്പോൾ വിവിധ കക്ഷികളുടെ സമവായം നിർണായകമാകുമെന്ന് വൃത്തങ്ങൾ പറയുന്നു.

ഡൽഹിയിലെ 30 തുഗ്ലക്ക് ക്രസന്റ് വസതിയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമ്മയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത തുക കണ്ടെത്തിയതിനെത്തുടർന്ന് വിവാദത്തിലായിരുന്നു.

അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് ഉടൻ സ്ഥലം മാറ്റാൻ ഉത്തരവിട്ടിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ വിരലിലെണ്ണാവുന്ന ജഡ്ജിമാർ മാത്രമേ പുറത്താക്കൽ നടപടികൾ നേരിട്ടിട്ടുള്ളൂ. അവരിൽ ഭൂരിഭാഗവും പ്രമേയം പാസാകുന്നതിന് മുമ്പ് രാജിവച്ചു.

Money found at official residence; Center prepares to impeach Justice Yashwant Verma



Share Email
Top