ന്യൂഡൽഹി: വൈദ്യുതക്കാറുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് പുതിയ മാർഗനിർദേശവുമായി കേന്ദ്രസർക്കാർ.
അഞ്ചുവർഷത്തേക്ക് അംഗീകൃതകമ്പനികൾക്ക് നിശ്ചിത എണ്ണം വൈദ്യുതക്കാറുകൾ 15 ശതമാനം കസ്റ്റംസ് ഡ്യൂട്ടി നിരക്കിൽ ഇറക്കുമതിചെയ്യാൻ അനുമതി.
ചുരുങ്ങിയത് 35,000 ഡോളർ (ഏകദേശം 30 ലക്ഷം രൂപ) വിലയുള്ള കാറുകൾ ഈ കാലയളവിൽ ഇറക്കുമതിചെയ്യാം. പരമാവധി 8000 എണ്ണം. ഇറക്കുമതിയിലുള്ള ഇളവ് പരമാവധി 6484 കോടിയായിരിക്കും
അനുമതിലഭിച്ച് മൂന്നുവർഷത്തിനിടയിൽ 4150 കോടി രൂപ മിനിമം നിക്ഷേപം നടത്തണം. ഈ കാലയളവിനുള്ളിൽ വാഹനനിർമാണം ആരംഭിക്കണം.
ആദ്യത്തെ മൂന്നുവർഷത്തിനിടയിൽ 25 ശതമാനം ആഭ്യന്തരമൂല്യവർധനയും (ഡൊമസ്റ്റിക് വാല്യു അഡീഷൻ) അഞ്ചുവർഷത്തിനിടയിൽ 50 ശതമാനം ആഭ്യന്തര മൂല്യവർധനയും നേടിയിരിക്കണം.
പരമാവധി നിക്ഷേപത്തിന് പരിധിയില്ല. എന്നാൽ, പുതിയ പ്ലാന്റ്, യന്ത്രങ്ങൾ എൻജിനിയറിങ് ഗവേഷണം, വികസനം, കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയ വിഭാഗങ്ങളിലുള്ള ചെലവുമാത്രമേ നിക്ഷേപമായി കണക്കാക്കുകയുള്ളൂ. ഭൂമിവില ഒഴിവാക്കിയിട്ടുണ്ട്. ചാർജിങ് സംവിധാനങ്ങൾക്കുള്ള അടിസ്ഥാനസൗകര്യത്തിനായുള്ള ചെലവ്, മൊത്തം നിക്ഷേപത്തിന്റെ അഞ്ചുശതമാനംവരെ പരിഗണിക്കും. 4150 കോടി രൂപയ്‌ക്കോ ഡ്യൂട്ടി ഇളവ് തുകയ്‌ക്കോ സമാനമായ ബാങ്ക് ഗ്യാരന്റി അപേക്ഷകർ നൽകണം.
രാജ്യത്തെ വൈദ്യുതവാഹന മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. പുതിയ മാർഗനിർദേശമനുസിച്ച് സംരംഭകർക്ക് അപേക്ഷിക്കാനുള്ള സംവിധാനം ഉടൻ സജ്ജമാകും. കുറഞ്ഞത് 120 ദിവസത്തേക്ക് ഇത് പ്രവർത്തിക്കും. അഞ്ചുലക്ഷം രൂപയാണ് അപേക്ഷാ ഫീസ്. ഇത് തിരിച്ചുലഭിക്കില്ല. പതിനായിരം കോടി രൂപയെങ്കിലും വാഹനനിർമാണത്തിൽനിന്ന് വരുമാനമുള്ളതും മൂവായിരം കോടി രൂപയിൽ കുറയാതെ സ്ഥിര ആസ്തി നിക്ഷേപമുള്ളതുമായ കമ്പനികൾക്ക് അപേക്ഷിക്കാം.
സുസ്ഥിരമായ വ്യവസായവികസനവും ഗ്രീൻ മൊബിലിറ്റിയും മുന്നിൽക്കണ്ടാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം മാർഗനിർദേശം പുറത്തിറക്കിയത്. മെയ്ക് ഇൻ ഇന്ത്യയുടെ ലക്ഷ്യം നേടുന്നതിനും ആഗോള വാഹനനിർമാണ ഹബ്ബെന്നനിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്തുന്നതിനും പുതിയ നയം സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
Central government offers concessions for production of electric cars