ന്യൂഡൽഹി: ഇസ്രയേൽഇറാൻ സംഘർഷവിഷയത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാൻ ശ്രമിക്കണം. അതാണ് ഇന്ത്യയുടെ നിലപാടെന്ന് വ്യക്തമാക്കുന്ന പ്രസ്താവന വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ചു. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹം നടത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
ഇറാന് നേർക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള എസ്‌സിഒ (ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ)യുടെ പ്രസ്താവനയിൽനിന്ന് അകലംപാലിച്ചുകൊണ്ടാണ് ഇന്ത്യയുടെ നിലപാട് പ്രഖ്യാപനം. ഇന്ത്യയെയും ഇറാനെയും കൂടാതെ ചൈന, കസാഖ്‌സ്താൻ, കിർഗിസ്താൻ, റഷ്യ, പാകിസ്താൻ, തജികിസ്താൻ, ഉസ്‌ബെക്കിസ്താൻ, ബെലാറസ് എന്നിവയാണ് എസ്‌സിഒയിലെ മറ്റ് അംഗരാജ്യങ്ങൾ. എസ്‌സിഒ പുറപ്പെടുവിച്ച പ്രസ്താവനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യ പങ്കാളിയായിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ശനിയാഴ്ച എസ്‌സിഒ പ്രസ്താവന പുറത്തിറക്കിയത്. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ഇസ്രയേലിനെതിരേ ഗുരുതര വിമർശനങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പ്രസ്താവന. ഊർജഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൈനികേതര നിർമിതികളെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണം സാധാരണക്കാർ കൊല്ലപ്പെടുന്നതിന് കാരണമായെന്നും അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവന കുറ്റപ്പെടുത്തിയിരുന്നു.
എസ്‌സിഒ അംഗത്തിനെതിരായ ഏത് നിയമവിരുദ്ധ പ്രവർത്തനവും കൂട്ടായ്മയിലെ മറ്റ് അംഗരാജ്യങ്ങൾ അംഗീകരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു. വിഷയത്തിലെ ഇന്ത്യയുടെ നിലപാട് മറ്റ് അംഗരാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ കൂട്ടായ്മ പുറപ്പെടുവിച്ച പ്രസ്താവനയേക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വെള്ളിയാഴ്ച ഇറാന്റെയും ഇസ്രയേലിന്റെയും വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചിരുന്നെന്നും മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യത്തിൽ ജയ്ശങ്കർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
What is needed is dialogue and diplomacy;
India clarifies its position on
the situation of conflict in the West Asia