ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകവെ ഇസ്രയേലിന് ഒറ്റദിവസം വേണ്ടിവരുന്ന ചെലവിന്റെ കണക്കുകൾ പുറത്ത്. സാമ്പത്തികമായി വലിയ ബാധ്യതയാണ് സംഘർഷത്തിലൂടെ ഇസ്രയേലിന് ഉണ്ടാകുന്നതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇറാനെ നേരിടാൻ മിസൈൽ പ്രതിരോധത്തിനായി ഇസ്രയേൽ ഓരോ രാത്രിയും 285 മില്യൺ ഡോളർ ചെലവാക്കുന്നുവെന്ന് ഇസ്രയേലി സാമ്പത്തിക പ്രസിദ്ധീകരണമായ ദി മാർക്കർ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേലിന് ഒറ്റ ദിവസത്തേക്കുള്ള സൈനിക ചെലവ് 72500 ലക്ഷം കോടി ഡോളറാണെന്നാണ് മുൻ സീനിയർ ഡിഫൻസ് ഓഫീസറും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫിൻറെ ഫിനാൻഷ്യൽ കൺസൾട്ടൻ്റുമായ റിസർവ് ജനറൽ റീം അമിനച്ച് വിലയിരുത്തുന്നു. ആദ്യ രണ്ട് ദിവസം മാത്രം 1.45 ബില്യൺ ഡോളറാണ് ഇസ്രയേൽ ചിലവാക്കിയത്. ഇതിൽ 593 മില്യൺ ഡോളർ വിമാനങ്ങൾ പറത്തുന്നതിനും യുദ്ധോപകരണങ്ങൾ ഉൾപ്പെട്ട ചിലവുകൾക്കുമാണ് വിനിയോഗിച്ചത്. ബാക്കി തുക മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും റിസർവ് സൈനികരെ ഒരുക്കൽ തുടങ്ങിയ പ്രതിരോധ ചെലവുകൾക്കുമായാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സാമ്പത്തികമായി നോക്കുമ്പോൾ ഇസ്രയേലിനേക്കാൾ ഇറാൻ വളരെ മുന്നിലാണ്. 1.44 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുമായി ആഗോളതലത്തിൽ 22-ാം സ്ഥാനത്താണ് ഇറാൻ. 51-ാം സ്ഥാനത്താണ് ഇസ്രയേൽ. സമ്പദ്‍വ്യവസ്ഥയാകട്ടെ 471 ബില്യൺ ഡോളറും. എന്നാൽ ഇസ്രയേലിൻറെ പ്രതിരോധ ചെലവ് ഇറാൻറേതിനേക്കാൾ ഇരട്ടി തുകയാണ്. 30 ബില്ല്യൺ ഡോളറാണ് ഇറാൻറെ വാർഷിക സൈനിക ബജറ്റെങ്കിൽ ഇറാൻ്റേത് 15 ബില്യൺ ഡോളർ മാത്രമാണ്.
അതേസമയം, ഇറാന്റെ തിരിച്ചടിയിൽ മുട്ടുമടക്കുകയാണ് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ വിവിധയിടങ്ങളിൽ വൻ നാശനഷ്ടം സംഭവിച്ചു. തെക്കൻ ഇസ്രയേലിലെ ബീർഷേബയിൽ നിരവധി തവണയാണ് ഇറാന്റെ മിസൈൽ പതിച്ചത്. ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ബീർഷേബയിൽ അപ്പാർട്ട്‌മെന്റുകൾക്കിടയിൽ വീണ് തകർന്നു. പ്രദേശത്ത് വൻ ഗർത്തങ്ങൾ രൂപപ്പെടുകയും വാഹനങ്ങൾ കത്തിയെരിയുകയും ചെയ്തു.
മിസൈൽ വീണ് തകർന്ന പ്രദേശങ്ങളിൽ വലിയ രീതിയിൽ പുകപടർന്നിരുന്നു. ഈ പുകശ്വസിച്ച് അഞ്ചോളം പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് വിവരം. കെട്ടിടം തകർന്നുവീണ് എട്ടോളം പേർക്കും പരിക്കേറ്റു. ഇറാന്റെ മിസൈൽ പതിച്ച് ബീർഷേബയിലെ മൈക്രോ സോഫ്റ്റിന്റെ ഓഫീസ് തകർന്നു. ആക്രമണ സാധ്യത കണക്കിലെടുത്ത് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇറാൻ ആക്രമണം കടുപ്പിക്കുമ്പോൾ പലയിടങ്ങളിലും പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇസ്രയേൽ. ഇതോടെ ഹമാസിനെതിരെ അടക്കം വിജയകരമായി പ്രയോഗിച്ച ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയേൺ ഡോം പരാജയമാണെന്നുള്ള ആക്ഷേപം ഉയർന്നു. ഇതിൽ പിടിച്ച് ചർച്ചകളും പുരോഗമിക്കുകയാണ്.
Conflict intensifies, Israel heading for crisis?: Missile defense costs $285 million every night