ന്യൂഡൽഹി: ഒരുകാലത്ത് വിമാനയാത്രകളിലെ വിശ്വസ്തനായിരുന്ന ബോയിങ് കുപ്രസിദ്ധിയാർജ്ജിച്ചത് വളരെ വേഗത്തിലായിരുന്നു. ആകാശത്ത് തുടർച്ചയായ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ബോയിങ്ങിന്റെ വിമാനം തന്നെയാണ് അഹമ്മദാബാദിലും തകർന്നുവീണത്.
അതേസമയം, ബോയിങ്ങിന്റെ മുൻ എൻജിനീയർ നേരത്തേ നൽകിയ മുന്നറിയിപ്പ് ശ്രദ്ധേയമാകുന്നു. ബോയിങ്ങിൽ ക്വാളിറ്റി എൻജിനീയറായിരുന്ന സാം സലെപോറാണ് 787 ഡ്രീംലൈനർ വിമാനങ്ങൾ ഏറെ അപകടസാധ്യതയുള്ളതാണെന്നും അവയുടെ നിർമാണം നിർത്തണമെന്നും കഴിഞ്ഞ ഏപ്രിലിൽ വെളിപ്പെടുത്തിയത്. ഡ്രീംലൈനർ 787 വിമാനങ്ങൾക്ക് ഘടനയിൽ വിള്ളൽ ഉൾപ്പെടെ പ്രശ്‌നങ്ങളുണ്ടെന്നും അതു പരിഹരിക്കാൻ കമ്പനി ശ്രമിക്കുന്നില്ലെന്നും ബോയിങ്ങിൽ 15 വർഷം ജോലി ചെയ്ത സാം ആരോപിച്ചിരുന്നു.
പഴക്കം ചെല്ലുന്തോറും വിമാനം ആകാശത്തുവച്ചു തന്നെ തകർന്നുവീഴാൻ സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോയിങ്ങിൽ പ്രവർത്തിക്കുമ്പോൾത്തന്നെ സാം ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, കമ്പനി അദ്ദേഹത്തെ മറ്റൊരു വിഭാഗത്തിലേക്കു മാറ്റിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് സാം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനിൽ പരാതി നൽകി. അതിൽ അഡ്മിനിസ്‌ട്രേഷൻ അന്വേഷണവും തുടങ്ങിയിരുന്നു.
ബോയിങ്ങിൽ ഒന്നര പതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുള്ള സാമിന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതെല്ലെന്ന് വാദിച്ചും അദ്ദേഹത്തെ പിന്തുണച്ചും നിരവധിപേർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, സാം തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിമാനം തികച്ചും സുരക്ഷിതവും കരുത്തുറ്റതുമാണെന്നാണ് ബോയിങ്ങും യുഎസിന്റെ മുൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ സുരക്ഷാ അന്വേഷണ ഉദ്യോഗസ്ഥൻ ജെഫ് ഗസറ്റിയും പ്രതികരിച്ചത്.
വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2018 ഒക്ടോബർ 29ന് ഇൻഡൊനീഷ്യൻ വിമാന കമ്പനിയായ ലയൺ എയറിന്റെ വിമാനം തകർന്നുവീണതോടെയാണ് ബോയിങ്ങിന്റെ ശനിദശ പ്രത്യക്ഷത്തിൽ തുടങ്ങിയത്. ബോയിങ്ങിന്റെ 737 മാക്‌സ് 8 വിമാനമായിരുന്നു അന്ന് അപകടത്തിൽ പെട്ടത്. അഹമ്മദാബാദ് ദുരന്തത്തിന് സമാനമായി, ജക്കാർത്ത വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 13 മിനിറ്റുകൾക്ക് ശേഷമാണ് വിമാനം ജാവാ കടലിൽ തകർന്നുവീണത്. ഇന്ത്യക്കാരനായ പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 189 പേരും അപകടത്തിൽ മരിച്ചു. ബോയിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് അപകടത്തിന് കാരണമായത്.
തൊട്ടുപിന്നാലെ 2019 മാർച്ച് 10ന് വീണ്ടുമൊരു 737 മാക്‌സ് 8 വിമാനം തകർന്നു. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യൻ എയർലൈൻസിന്റെ ഫ്‌ളൈറ്റ് 302 (ഇടി302) എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. പറന്നുയർന്ന് ആറുമിനിറ്റിനകം വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന 157 പേരും അപകടത്തിൽ മരിച്ചു. വിമാനത്തിലെ എംസിഎഎസ് സംവിധാനത്തിലുണ്ടായിരുന്ന പിഴവായിരുന്നു രണ്ട് അപകടങ്ങളുടേയും കാരണം.
Continuous air disasters;
Boeing stock market hit hard