അനുഗ്രഹങ്ങളെ എണ്ണുക, ഇത് കണക്കിലെ കഠിനമായ പാഠം

അനുഗ്രഹങ്ങളെ എണ്ണുക, ഇത് കണക്കിലെ കഠിനമായ പാഠം

തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളെ കാണാതെ ന്യൂനതകളെ മാത്രം ചിക്കിയെടുത്ത് നിരാശരായ, പ്രതീക്ഷ നശിച്ച ചില ആളുകൾ ഉണ്ട്… അവർ എപ്പോഴും തങ്ങൾക്ക് ഇല്ലാത്ത കാര്യങ്ങളെ ഓർത്ത് വിഷമിക്കുന്നവർ ആയിരിക്കും.
ഒരു അമ്മയുടെ കഥയുണ്ട്. അതിങ്ങനെ… തൊണ്ണൂറ് വയസ്സെങ്കിലുമുണ്ട് ആ അമ്മക്ക്. ഭംഗിയുള്ള വസ്ത്രങ്ങളണിഞ്ഞ്, കുലീനമായൊരു പുഞ്ചിരിയോടെ ആശുപത്രിയിലെ കാത്തിരിപ്പു മുറിയിലിരിക്കുന്നു. മക്കളില്ലാത്ത അവർ ഭർത്താവിന്റെ മരണത്തോടെ തനിച്ചാണ്.

ഏറെനാളായി ഒപ്പമുള്ള ജോലിക്കാരിയാണ് കൂടെ വന്നത്. വടി കുത്തിപ്പിടിച്ച് ഒതുങ്ങിയിരിക്കുന്ന അമ്മയുടെ അരികിലേക്ക് നഴ്‌സുമാർ വന്നു.
”അമ്മേ നിങ്ങൾക്കുള്ള മുറി തയ്യാറായിട്ടുണ്ട്. മൂന്നാം നിലയിലാണ്. നമുക്കങ്ങോട്ട് പോവാം…” ലിഫ്റ്റിലേക്ക് നടക്കുമ്പോൾ റൂമിനെപ്പറ്റി നഴ്‌സ് വിശദീകരിക്കാൻ തുടങ്ങി. ഒരുക്കി വെച്ച സൗകര്യങ്ങൾ പറയാൻ തുടങ്ങിയതേയുള്ളൂ, അപ്പോഴേക്ക് ആ അമ്മ പറഞ്ഞു: ”ഇഷ്ടപ്പെട്ടു മോളേ. ആ മുറി എനിക്കിഷ്ടപ്പെട്ടു…”
”അതിന് മുഴുവൻ പറഞ്ഞില്ലല്ലോ…”
”വേണ്ട മോളേ. എങ്ങനെയുള്ള മുറിയാണെങ്കിലും അതെനിക്കിഷ്ടമാണ്…”
കൂടുതൽ തെളിഞ്ഞ പുഞ്ചിരിയോടെ, ആ പെൺകുട്ടികൾക്ക് അമ്മ ജീവിതപാഠം പറഞ്ഞുകൊടുത്തു: ”മക്കളേ, സന്തോഷം എന്നു പറയുന്നത് നമ്മൾ മുൻകൂട്ടി ഉണ്ടാക്കേണ്ടതാണ്. ആ മുറിയിലെ ഫർണിച്ചറുകൾ എങ്ങനെ വെച്ചു, കിടക്കയെങ്ങനെ വിരിച്ചു, പുറത്തേക്കുള്ള കാഴ്ചകളെങ്ങനെ.. ഇതൊന്നുമല്ല സന്തോഷത്തെ തീരുമാനിക്കേണ്ടത്. മേശയും കിടക്കയും ക്രമത്തിലായാലും ഇല്ലെങ്കിലും എന്റെ മനസ്സ് നല്ലതുപോലെ ക്രമത്തിൽ വെക്കാൻ എനിക്ക് കഴിയുന്നുണ്ട്. മനസ്സ് ചിട്ടയോടെ അല്ലെങ്കിൽ എവിടെയാണേലും സമാധാനം കിട്ടില്ല. ഭർത്താവ് പോയതോടെ ഒറ്റയ്ക്കായ സ്ത്രീയാണു ഞാൻ. മനസ്സ് താളം തെറ്റാതെ നിൽക്കുന്നത് ഈ ചിന്ത നഷ്ടപ്പെടാതെ നോക്കുന്നതുകൊണ്ടാണ്. എന്റെ അവയവങ്ങളിൽ ഓരോന്നായി ശക്തി നഷ്ടപ്പെടുന്നുണ്ട്…”

അമ്മ തുടർന്നു: ”ഏതെങ്കിലും ഭാഗം തളർന്നു പോയോ എന്നാണ് ഉണരുമ്പോൾ ആദ്യം നോക്കുക. എന്നാലും ഇല്ലാത്തതിനെപ്പറ്റി ഞാൻ ചിന്തിക്കാറേയില്ല. ഉള്ളതിനെപ്പറ്റി ഒരുപാട് ചിന്തിക്കും. കേടില്ലാത്ത കുറച്ചു ഭാഗങ്ങൾ ശരീരത്തിൽ ഇപ്പോഴുമുണ്ട്. എന്റെ പ്രിയപ്പെട്ടവന്റെ കുറേ നല്ല ഓർമകളുമുണ്ട്. അതൊക്കെ മതി. എനിക്കെപ്പോഴും സന്തോഷാണ്…”
കാഴ്ച മങ്ങിയ ആ അമ്മയുടെ കണ്ണുകളിൽ ജീവിതാനുഭവങ്ങളുടെ തെളിച്ചം. വിടർന്ന പുഞ്ചിരിയിൽ ജീവിതാനന്ദത്തിന്റെ രഹസ്യമുദ്രകൾ.

”ഏറ്റവും പ്രിയപ്പെട്ട ദിവസമേതാ…” എന്നു ചോദിച്ചപ്പോൾ ”ഈ ദിവസം…” എന്നു പറഞ്ഞൊരു ഗുരുനാഥനുണ്ട്. ഇന്ന്, ഈ നിമിഷം മുഖത്തും മനസ്സിലും സന്തോഷം. വേദനകളോടുള്ള പ്രതികരണവും വേദനിപ്പിച്ചവർക്കുള്ള പ്രതികാരവുമതാണ്. കയ്യിലുള്ളതിൽ സന്തോഷം കണ്ടെത്തിയില്ലേൽ ജീവിതം കൈവിട്ടു പോകും. ഏത് കോടീശ്വരനും തളർന്നുപോകും. ശരിയാണ്, അനുഗ്രഹങ്ങളെ എണ്ണാൻ കഴിയുന്നതാണ് കണക്കിലേറ്റവും കഠിനമായ പാഠം.

Count your blessings, this is a tough lesson in math


Share Email
Top