തെഹ്‌റാൻ: ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, വടക്കൻ ഇറാനിലെ സെംനാനിൽ ഭൂചലനം. ബഹിരാകാശ നിലയവും മിസൈൽ കംപ്ലക്‌സുമുള്ള നഗരമാണ് സെംനാൻ. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം ഭൂനിരപ്പിൽനിന്ന് 10 കിലോമീറ്റർ താഴെയാണ്. ആൾനാശമില്ലെന്നും നേരിയ നാശനഷ്ടങ്ങൾ മാത്രമേയുള്ളൂവെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷത്തിനിടെ ഇറാൻ ആണവ പരീക്ഷണം നടത്തിയതിൻറെ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ട്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാൽ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് നിരീക്ഷണം.
അതേസമയം ലോകത്ത് കൂടുതൽ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങൾക്ക് കാരണമാകുന്നത്. പ്രതിവർഷം ശരാശരി 2,100 ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നു. ഇതിൽ ഏകദേശം 15 മുതൽ 16 വരെ ഭൂകമ്പങ്ങൾ 5.0ലോ അതിൽക്കൂടുതലോ തീവ്രതയിൽ അനുഭവപ്പെടുന്നതാണ്. ഒരാഴ്ച പിന്നിടുന്ന ഇസ്രായേൽഇറാൻ സംഘർഷത്തിൽ തെഹ്‌റാനിലും തെൽ അവീവിലും നിരവധിപേർക്ക് ജീവൻ നഷ്ടമായി.
Earthquake hits Semnan, northern Iran