കോഴിക്കോട്: ആളിക്കത്തുന്ന വാൻ ഹയി 503 കപ്പലിൽ ഇറങ്ങി കപ്പൽ തീരപ്രദേശത്ത് നിന്ന് അകലേക്ക് വലിച്ചു മാറ്റാനുള്ള ശ്രമം ഊർജിതമായി നടക്കുമ്പോഴും അണയാതെ ഡോക്കിനുള്ളിലും ഇന്ധന ടാങ്കിനു സമീപത്തുമായി തീ. കാലാവസ്ഥ പ്രതികൂലമാണെങ്കിലും തീ പൂർണമായി കെടുത്താനും കപ്പൽ അകലേക്ക് വലിച്ചുമാറ്റാനുമുള്ള ശ്രമങ്ങൾ ഊർജിതമാണെന്ന് കോസ്റ്റ്ഗാർഡ് വ്യക്തമാക്കി.
ഇപ്പോൾ ബേപ്പൂർ തീരത്തു നിന്ന് 42 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുള്ളത്. കത്തുന്ന കപ്പലിൽ ഇറങ്ങിയ കോസ്റ്റ്ഗാർഡ് സംഘം വടംകെട്ടി കപ്പൽ വലിച്ചുകൊണ്ടുപോകാനുള്ള ദൗത്യത്തിലാണ്. ടഗ് ബോട്ട് ഉപയോഗിച്ചാണ് കപ്പലിനെ ദൂരേയ്ക്ക് എത്തിക്കുന്നത്. കോസ്റ്റ് ഗാർഡും പോർബന്ദറിലെ മറൈൻ എമർജൻസി സെന്ററും (എംഇആർസി) ചേർന്നാണ് കപ്പൽ കേരളതീരത്തുനിന്ന് പരമാവധി അകലേക്ക് നീക്കാനുള്ള ദൗത്യത്തിലേർപ്പെട്ടിരിക്കുന്നത്.
കപ്പലിന്റെ മുൻഭാഗത്തെ തീ നിയന്ത്രണവിധേയമാക്കിയശേഷം കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്ടർ ഉപയോഗിച്ച് എംഇആർസി സംഘം കപ്പലിൽ ഇറങ്ങുകയാണ് ആദ്യം ചെയ്തത്. രണ്ടുദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മുൻഭാഗത്തെ തീ നിയന്ത്രണവിധേയമാക്കാനായത്. തുടർന്ന് മുൻഭാഗത്തെ കൊളുത്തിൽ വലിയ വടംകെട്ടിയ ശേഷം അതിനെ വാട്ടർലില്ലി എന്നുപേരുള്ള ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു. ടഗ് ബോട്ട് വഴി കപ്പലിനെ കടലിന്റെ പരമാവധി ദൂരേയ്ക്ക് മാറ്റുകയാണ് ലക്ഷ്യം.
അതേസമയം, കപ്പലിലെ തീ രണ്ടുദിവസം പിന്നിട്ടപ്പോഴും പൂർണമായി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിവരം. ഏകദേശം 10 മുതൽ 15 ഡിഗ്രിവരെ കപ്പൽ ചെരിഞ്ഞിട്ടുണ്ടെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കുന്നു. എങ്കിലും കപ്പൽ സന്തുലിതാവസ്ഥയിൽ നിലകൊള്ളുന്നുണ്ട്.
Efforts are being made to move the Van Hai 503 cargo ship that caught fire in the Arabian Sea to the interior of the sea