ഫാദേഴ്‌സ് ഡേ: കുട്ടികളുടെയെല്ലാം സൂപ്പര്‍ ഹീറോ…അത് സ്വന്തം അച്ഛന്‍ തന്നെ…

ഫാദേഴ്‌സ് ഡേ: കുട്ടികളുടെയെല്ലാം സൂപ്പര്‍ ഹീറോ…അത് സ്വന്തം അച്ഛന്‍ തന്നെ…

എ.എസ് ശ്രീകുമാര്‍

മക്കള്‍ക്ക് സ്‌നേഹ പരിലാളനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകങ്ങളാണ് അച്ഛന്‍. അമ്മമാരെ സ്‌മേഹപ്പൂക്കള്‍ മല്‍കി ആദരിച്ച ‘മദേഴ്‌സ് ഡേ’ മെയ് 11-ാം തീയതി ആയിരുന്നു. അഖിലലോക അച്ഛന്‍മാരെ ബഹുമാനിക്കാനിതാ മറ്റൊരു ‘ഫാദേഴ്‌സ് ഡേ’ കഴിഞ്ഞു. ജൂണ്‍ 15-ാം തീയതിയാണ് പിതൃത്വത്തെ മാനിക്കുന്ന ഇക്കൊല്ലത്തെ ‘ഫാദേഴ്‌സ് ഡേ’. കുടുംബനാഥന്‍ എന്ന നിലയില്‍ അച്ഛന് അവഗണിക്കാനാവാത്ത ഒട്ടേറെ റോളുകള്‍ ഉണ്ട്. സഹനത്തിന്റെയും പരിപാലനത്തിന്റെയും പ്രതീകമാണ് അമ്മ. എങ്കില്‍ സൃഷ്ടിയുടെയും സംരക്ഷണത്തിന്റെയും രൂപമാണ് അച്ഛന്‍.

ആരോഗ്യകരമായ ഒരു കുടുംബാന്തരീക്ഷത്തിന് ആരോഗ്യമുള്ള ഒരച്ഛന്‍ വേണം…. സ്‌നേഹനിധിയായ ഒരച്ഛന്‍ വേണം…വളരെയധികം പ്ലാനിംഗുള്ള ഒരച്ഛന്‍ വേണം. മക്കളെ ശാസിച്ചും ശിക്ഷിച്ചും വളര്‍ത്തുന്ന അച്ഛന്‍ പലപ്പോഴും അവരുടെ സ്‌നേഹം പ്രകടിപ്പിക്കാറില്ല. അമ്മമാരെ അപേക്ഷിച്ച് അവരുടെ സ്‌നേഹം ആന്തരികമാണ്. മക്കള്‍ പഠിച്ചു വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാറാവുമ്പോള്‍ അച്ഛന്‍ അനുഭവിക്കുന്ന നിര്‍വൃതിക്ക് അതിരുകളില്ല. അതേ മക്കള്‍ തന്നെ തങ്ങളെ തങ്ങളാക്കിയ അച്ഛനെ ഒരു ബാധ്യതയായി കണ്ട് വൃദ്ധ സദനത്തിലേയ്ക്ക് വഴിപിരിച്ച് കൊണ്ടുപോകുമ്പോള്‍ പിതൃ ഹൃദയത്തിലുണരുന്ന നൊമ്പരങ്ങള്‍ക്കും സീമകളില്ല.

ശരണാലയത്തിന്റെ മടുപ്പിക്കുന്ന ഏകാന്തതയിലിരുന്ന് വിങ്ങിപ്പൊട്ടുമ്പോഴും വാത്സല്യനിധിയായ അച്ഛന്‍ നമ്മെ അറിഞ്ഞോ അറിയാതെയോ ശപിക്കുന്നുണ്ടോയെന്ന് കാതോര്‍ക്കുക. ഇക്കുറി ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ മുമ്പെന്നെത്തേക്കാളും ഉപരിയായി സ്വന്തം അച്ഛനെ സ്‌നേഹിക്കാനും ആദരിക്കാനും ഒരിക്കലവര്‍ തന്നെ വാത്സല്യം, ഇപ്പോഴും അവര്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അളവറ്റ സ്‌നേഹം പതിന്മടങ്ങായി തിരിച്ചു കൊടുക്കാനും പുതുശപഥം ചെയ്യേണ്ടിയിരിക്കുന്നു. ദ്രോഹികളായ അച്ഛന്മാരെ സ്‌നേഹം കൊണ്ടും പരിഗണനകൊണ്ടും കീഴടക്കി കുടുംബത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാനും അതുവഴി കുടുംബത്തിന്റെ താളവും പൂര്‍ണതയും വീണ്ടെടുക്കുവാനും ശ്രമിക്കേണ്ടിയിരിക്കുന്നു.

ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ആണ് എല്ലാ വര്‍ഷവും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. മാതൃദിനം പോലെ, ഫാദേഴ്‌സ് ഡേയ്ക്കും ഒരു ചരിത്രമുണ്ട്. 1908 ജൂലായ് 5-ന് വെസ്റ്റ് വിര്‍ജീനിയയിലെ ഫെയര്‍മോണ്ടില്‍, യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ ഖനന അപകടത്തില്‍ നൂറുകണക്കിന് പുരുഷന്മാര്‍ മരിച്ചതിന് ശേഷമാണ് അറിയപ്പെടുന്ന ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. ഗ്രേസ് ഗോള്‍ഡന്‍ ക്ലേട്ടണിന്റെ ശ്രമഫലമായാണ് ഈ ആദരം നടന്നതെന്നാണ് ഒരു ചരിത്രം.

1896-ല്‍ മരിച്ചുപോയ സ്വന്തം പിതാവിന് വേണ്ടിയും, 360-ലധികം പുരുഷന്മാരും ആണ്‍കുട്ടികളും കൊല്ലപ്പെടുകയും ചെയ്തതാണ് ക്ലേണിന്റെ മനസിനെ പിടിച്ചുലച്ചത്. 1,000-ത്തോളം കുട്ടികളെ പിതാവില്ലാത്തവരാക്കുകയും ചെയ്ത ഖനന സ്‌ഫോടനത്തില്‍ മരിച്ച നിരവധി അച്ഛന്മാരെ ബഹുമാനിക്കാന്‍ ക്ലേട്ടണ്‍ ആഗ്രഹിച്ചു. മരിച്ചുപോയ അച്ഛന്മാരെ ബഹുമാനിക്കുന്ന ആദ്യത്തെ സേവനമാണ് ഫെയര്‍മോണ്ട് സേവനമെങ്കിലും, അത് ഒരു വാര്‍ഷിക പരിപാടിയായി മാറിയില്ല. ആ ആശയത്തെ ആരും പ്രോത്സാഹിപ്പിച്ചില്ല.

1910-ലാണ് ആദ്യമായി ഫാദേഴ്‌സ് ഡേ ആഘോഷിച്ചത്. സൊനോറ സ്മാര്‍ട്ട് ഡോഡ് ആണ് ഫാദേഴ്‌സ് ഡേ എന്ന ആശയത്തിനു പിന്നില്‍ എന്നാണ് ചരിത്രം പറയുന്നത്. അമ്മ മരിച്ചതോടെ അച്ഛന്‍ വില്യം ജാക്‌സണ്‍ സ്മാര്‍ട്ട് ഒറ്റയ്ക്കാണ് സൊനോറയേയും അഞ്ച് സഹോദരന്മാരെയും വളര്‍ത്തിയത്. ആറാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് ഇവരുടെ അമ്മ മരിക്കുന്നത്. 16 കാരിയായ സൊനോറ മുതല്‍ നവജാത ശിശുവുള്‍പ്പടെ ആറ് മക്കളെ ഇവരുടെ അച്ഛന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് വളര്‍ത്തിയത്. 1909-ല്‍ പള്ളിയില്‍ വച്ച് മദേഴ്‌സ് ഡേ സന്ദേശം കേള്‍ക്കുന്നതിനിടയിലാണ് അച്ഛന്‍മാര്‍ക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്ക് തോന്നിയത്.

ഈ ആഗ്രഹം അവള്‍ പാസ്റ്ററിനോട് പറഞ്ഞു. അങ്ങനെ ജൂണ്‍ 19 ഞായറാഴ്ചയാണ് ആദ്യമായി ഫാദേഴ്‌സ് ഡേ ആഘോഷം നടന്നത്. ആദ്യമൊന്നും ഈ ദിനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഈ ആശയത്തിന് പിന്നീട് അംഗീകാരം നല്‍കുന്നത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന വൂഡ്രൊ വില്‍സണ്‍ ആണ്. 1913-ല്‍ പ്രസിഡന്റ് വൂഡ്രൊ വില്‍സണ്‍ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നല്‍കുകയും ചെയ്തു. അതിന് ശേഷം 1972 ല്‍ അന്നത്തെ പ്രസിഡന്റ് റിച്ചാഡ് നിക്‌സണ്‍ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച ഫാദേഴ്‌സ് ഡേയായി പ്രഖ്യാപിക്കുകായിരുന്നു. അമേരിക്കയിലാണ് ഈ ദിനത്തിന് തുടക്കം കുറിച്ചത്.


അമ്മയുടെ ഉദരത്തില്‍ ജീവന്‍ വയ്ക്കുന്ന ബന്ധത്തില്‍ തുടങ്ങി മരണത്തിനപ്പുറത്തേക്കുവരെ സഞ്ചരിക്കുന്ന വാത്സല്യത്തിന്റെ, സ്‌നേഹത്തിന്റെ മഹാപ്രവാഹമാണ് പിതൃത്വം. ആ സ്‌നേഹസാന്ത്വനത്തിന്റെ കരസ്പര്‍ശം അവരില്‍നിന്ന് അനുഭവിക്കാനും അവര്‍ക്ക് തിരികെ നല്‍കാനും ഇനി വരുന്ന ‘ഫാദേഴ്‌സ് ഡേ’കളിലും ഓരോരുത്തര്‍ക്കും കഴിയട്ടെ. ലോകത്തിലെ എല്ലാ അച്ഛന്‍മാര്‍ക്കും ആയുരാരോഗ്യ സൗഖ്യം നേരാം.

മണ്‍മറഞ്ഞു പോയവരുടെ ആത്മാവിന്റെ നിത്യശാന്തിക്കായി തപ്തസ്മരണകളുടെ ഒരിറ്റു കണ്ണീരുകൊണ്ട് തര്‍പ്പണം ചെയ്യാം. അവരുടെ സ്‌നേഹത്തിനും സഹനത്തിനും ത്യാഗത്തിനും ഹൃദയം കൊണ്ട് നന്ദി പറയാം. സുന്ദരമായൊരു ജന്മം തന്നതിന്റെ പേരില്‍ അവരെ ക്രൂശിക്കാതിരിക്കാന്‍ മനസുകൊണ്ടും വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും നമുക്ക് ദൃഢപ്രതിജ്ഞയെടുത്ത് പ്രാപ്തരാകാം.

ഫാദേഴ്‌സ് ഡേ ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണട്ടട്ടെ. ”ഹാപ്പി ഫാദേഴ്‌സ് ഡേ…”

Father’s day celebrations starts

Share Email
Top