പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് ഉത്തരവുകൾ തടയാൻ ഫെഡറൽ ജഡ്ജിമാർക്ക് അധികാരമില്ല: ട്രംപിന്റെ അധികാരം ഊട്ടിയുറപ്പിച്ച് യുഎസ് സുപ്രീം കോടതി

പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് ഉത്തരവുകൾ തടയാൻ ഫെഡറൽ ജഡ്ജിമാർക്ക് അധികാരമില്ല: ട്രംപിന്റെ അധികാരം ഊട്ടിയുറപ്പിച്ച് യുഎസ് സുപ്രീം കോടതി

വാഷിട്ങടൻ: യുഎസ് പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് ഉത്തരവുകൾ തടയാനുള്ള ഫെഡറൽ ജഡ്ജിമാരുടെ അധികാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി യുഎസ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വൻ നേട്ടമാകുന്നതാണ് കോടതി വിധി. ജന്മാവകാശ പൗരത്വം അവസാനിപ്പിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവിൽ ചില ഫെഡറൽ കോടതികളുടെ ഇടപെടൽ, യുഎസ് കോൺഗ്രസ് നൽകിയ അധികാരത്തിനും മുകളിലുള്ളതാണെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി വിധി. ട്രംപ് അധികാരത്തിലേറിയ ആദ്യ ദിവസം ഒപ്പിട്ട ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിനെ സംബന്ധിച്ചായിരുന്നു കേസ്. എന്നാൽ ഈ ഉത്തരവിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് കോടതി പരാമർശിച്ചില്ല.

ഉടനടി ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ട്രംപിന്റെയും വൈറ്റ് ഹൗസിന്റെയും അധികാരം ഊട്ടിയുറപ്പിക്കുന്നതാണ് വിധി. ട്രംപിനെയും ഭാവി യുഎസ് പ്രസിഡന്റുമാരെയും നിയന്ത്രിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരത്തെയും വിധി ചോദ്യം ചെയ്യുന്നു. ‘‘ഫെഡറൽ കോടതികൾ എക്സിക്യൂട്ടീവ് സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കുന്നില്ല; കോൺഗ്രസ് നൽകിയ അധികാരത്തിന് അനുസൃതമായി അവ കേസുകളും വിവാദങ്ങളും പരിഹരിക്കുക മാത്രമാണ് ചെയ്യുന്നത്.’’– ജസ്റ്റിസ് ആമി കോണി ബാരറ്റ് പറഞ്ഞു. എക്സിക്യൂട്ടീവ് സംവിധാനം നിയമവിരുദ്ധമായി പ്രവർത്തിച്ചെന്ന് ഒരു കോടതി നിഗമനത്തിലെത്തിയാൽ കോടതി അതിന്റെ അധികാരം ലംഘിക്കുകയല്ല ചെയ്യേണ്ടതെന്നും കോടതിയിലെ മറ്റ് അഞ്ച് ജഡ്ജിമാർക്കൊപ്പമുള്ള വിധിന്യായത്തിൽ ബാരറ്റ് പറഞ്ഞു. മൂന്നു ജസ്റ്റിസുമാർ ഈ അഭിപ്രായത്തോട് വിയോജിച്ചു.

സുപ്രീം കോടതി വിധിയിൽ സന്തോഷമെന്നും മികച്ച തീരുമാനമെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ഭരണഘടനയ്ക്കും അധികാര വിഭജനത്തിനും നിയമവാഴ്ചയ്ക്കും ലഭിച്ച മഹത്തായ വിജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജന്മാവകാശ പൗരത്വവും മുൻപ് കീഴ്‌ക്കോടതികൾ തടഞ്ഞ മറ്റു നയങ്ങളും നടപ്പിലാക്കാനുള്ള ശ്രമങ്ങളുമായി ഇനി മുന്നോട്ട് പോകുമെന്നും ട്രംപ് വ്യക്തമാക്കി. എക്സിക്യൂട്ടീവ് നടപടികളെ തടസ്സപ്പെടുത്തുന്നതിനായി വളരെക്കാലമായി ദുരുപയോഗം ചെയ്തിരുന്ന രാജ്യവ്യാപകമായ ഇൻജക്ഷൻ സംവിധാനത്തെ ‘പരിഹാസ്യമായ പ്രക്രിയ’ എന്ന് വിശേഷിപ്പിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വിധിയെ സ്വാഗതം ചെയ്തു.

Share Email
Top