പ്രണയപ്പക: യുവാവിനെ കുടുക്കാൻ നിരവധിയിടങ്ങളിൽ ബോംബ് ഭീഷണി നടത്തിയ വനിതാ എൻജിനീയർ പിടിയിൽ

പ്രണയപ്പക: യുവാവിനെ കുടുക്കാൻ നിരവധിയിടങ്ങളിൽ ബോംബ് ഭീഷണി നടത്തിയ വനിതാ എൻജിനീയർ പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം ഉൾപ്പടെ ഒട്ടേറെ സ്ഥലങ്ങളിൽ ഇമെയിലിലൂടെ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയിൽ. ചെന്നൈയിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലിചെയ്യുന്ന റെനെ ജോഷിൽഡ(30) ആണ് അഹമ്മദാബാദ് സൈബർ െ്രെകം വിഭാഗത്തിൻറെ പിടിയിലായത്.

വിവാഹം കഴിക്കാൻ ആഗ്രിച്ച യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിലുള്ള പകയാണ് യുവാവിനെ കുടുക്കുന്നതിനായി റെനെയേക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്ന് പോലീസ് പറയുന്നു.

ഏതാനും മാസങ്ങൾക്കിടെ പത്തിലധികം സംസ്ഥാനങ്ങളിൽ യുവതി നടത്തിയ ബോംബ് ഭീഷണിയിൽ സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയും ഉൾപ്പെടുന്നു. ഇതുവരെ 11 സംസ്ഥാനങ്ങളിൽ റെനെ വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് ബോംബ് ഭീഷണി നടത്തിയിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. ഭീഷണിയുടെ ഉറവിടം തേടി പോലീസ് നടത്തിയ അന്വേഷണമാണ് ആരെയും അമ്പരപ്പിക്കുന്ന ‘പ്രണയപ്പക’യുടെ ചുരുളഴിച്ചത്.

ചെന്നൈ സ്വദേശിയായ റെനെ ജോഷിൽഡ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം റോബോട്ടിക്‌സിലും വൈദഗ്ധ്യം നേടി. ചെന്നൈയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ സീനിയർ കൺസൾട്ടൻറായി ജോലിചെയ്യുന്നതിനിടെ ബെംഗളൂരുവിൽ ഒരു പ്രൊജക്ടിനായി എത്തിയപ്പോഴാണ് ദ്വിജ് പ്രഭാകർ എന്ന യുവാവുമായി പരിചയപ്പെടുന്നത്.

യുവാവിനോട് പ്രണയാഭ്യർഥന നടത്തിയെങ്കിലും ഇയാൾ അനുകൂലമായി പ്രതികരിച്ചില്ല. മാത്രമല്ല, കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിലുള്ള പ്രതികാരമാണ് റെനെയേക്കൊണ്ട് കടുംകൈ ചെയ്യിച്ചത്.

ക്രൈം ത്രില്ലറുകളെ വെല്ലുന്ന രീതിയിലായിരുന്നു റെനെ തന്റെ പദ്ധതികൾക്ക് രൂപംകൊടുത്തത്. ദ്വിജിനെ കുടുക്കുക എന്ന ഉദ്ദേശ്യത്തിൽ അയാളുടെ പേരിൽ നിരവധി വ്യാജ ഇമെയിൽ ഐഡികൾ നിർമ്മിക്കുകയാണ് ആദ്യം ചെയ്തത്. ഇതുപയോഗിച്ച് റെനെ മാസങ്ങളായി പല സ്ഥലങ്ങളിലേക്ക് വ്യാജ ഭീഷണി സന്ദേശങ്ങൾ അയക്കുകയായിരുന്നു. എൻജിനീയറിങ്ങിലും റോബോട്ടിക്‌സിലുമുള്ള പരിചയം ഇതിന് സഹായകരവുമായി. പിടിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയായിരുന്നു റെനെയുടെ പഴുതടച്ചുള്ള നീക്കങ്ങളെന്ന് പോലീസ് പറയുന്നു. ഇത് അന്വേഷണോദ്യോഗസ്ഥരുടെ ജോലി കഠിനമാക്കി.

അഹമ്മദാബാദിൽ മാത്രം റെനെ 21 സ്ഥലങ്ങളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്. ഇതിൽ നരേന്ദ്ര മോദി സ്‌റ്റേഡിയം, ജനീവ ലിബറൽ സ്‌കൂൾ, ആശുപത്രി എന്നിവ ഉൾപ്പെടുന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, കർണാടക, കേരളം, ബിഹാർ, തെലങ്കാന, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാണ എന്നിവിടങ്ങളിലും ഭീഷണി സന്ദേശങ്ങൾ അയച്ചു. ആളുകൾ കൂടുന്നതും ഉന്നത ഉദ്യോഗസ്ഥർ എത്തുന്നതുമായ സ്ഥലങ്ങളിൽ റെനെ അയച്ച സന്ദേശങ്ങൾ കടുത്ത ആശങ്കകൾക്ക് ഇടയാക്കിയിരുന്നു.

ജൂൺ 12ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽപ്പെട്ടത് സംബന്ധിച്ചും റെനെ ചില വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. വിമാനം ഇടിച്ചുതകർന്ന ബിജെ മെഡിക്കൽ കോളേജ് അധികൃതർക്കാണ് റെനെ സന്ദേശം അയച്ചത്.

വിമാനാപകടം സംബന്ധിച്ച് താൻ മുൻകൂട്ടി ഭീഷണി സന്ദേശം അയച്ചിരുന്നു എന്ന് അവകാശപ്പെട്ടായിരുന്നു ഇമെയിൽ. ‘ഞങ്ങളുടെ ശക്തി ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും. ഇന്നലെ മുന്നറിയിപ്പ് തന്നതുപോലെ ഇന്ന് പ്രവർത്തിച്ചിരിക്കുന്നു. ഇത് സാധാരണ വിമാനാപകടമായി പോലീസ് കാണുമായിരിക്കും. എന്നാൽ, ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും ഇത് തമാശയല്ലെന്ന്’ഇങ്ങനെയായിരുന്നു സന്ദേശം. സന്ദേശത്തിൽ വിമാനത്തിന്റെ പൈലറ്റിനെ അഭിനന്ദിക്കുന്നുമുണ്ട്. ഈ സന്ദേശമാണ് റെനെയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.

വെർച്വൽ നമ്പറുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ മെയിൽ ഐഡികൾ ഉപയോഗിച്ച് മാത്രമാണ് റെനെ വ്യാജ സന്ദേശങ്ങൾ അയച്ചത്. തോർ ബ്രൗസറിന്റെയും ഡാർക്ക് വെബിന്റെയും സഹായത്തോടെയായിരുന്നു ഇത്. ആറ് മാസങ്ങൾക്ക് മുൻപ് റെനെ ഒരു കമ്പ്യൂട്ടറിൽനിന്ന് വ്യാജ മെയിൽ വിലാസവും ശരിയായ വിലാസവും ഉപയോഗിച്ച് ലോഗിൻ ചെയ്തിരുന്നു. ഇത് റെനെയുടെ ഐ.പി അഡ്രസ് പോലീസിന് ലഭിക്കാൻ സഹായിച്ചു. ഈ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് റെനെയിലേയ്ക്ക് പോലീസ് എത്തിച്ചേർന്നത്.

Female engineer arrested for making bomb threats at several places including Narendra Modi Stadium

Share Email
LATEST
Top