കൊച്ചി: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് കുഞ്ഞ് മരിക്കാനിടയായ സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്നു പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വനംമന്ത്രി ഉന്നയിച്ചത് വൃത്തികെട്ട ആരോപണമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഒന്നും ചെയ്യാതെ നിഷ്‌ക്രിയനായി ഇരിക്കുന്ന വനംമന്ത്രി വനാതിര്‍ത്തികളിലെ ജനങ്ങളെ വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതേ മന്ത്രിയാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഗൂഡാലോചനാക്കുറ്റം ആരോപിച്ചത്. എത്ര ഹീനമായ തരത്തിലാണ് മന്ത്രി സംസാരിച്ചത്. ഒരു നിമിഷം പോലും മന്ത്രിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. ഇറങ്ങിപ്പോകണം. വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണമാണ്. മന്ത്രിയുടെ ആരോപണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കുടപിടിച്ചു കൊടുക്കുകയാണ്.
പാലക്കാട് നീലപ്പെട്ടിയുമായാണ് വന്നതെങ്കില്‍ നിലമ്പൂരില്‍ പന്നിക്കെണിയുമായി ഇറങ്ങിയിരിക്കുകായാണ്. കുഞ്ഞിന്റെ മരണം സംബന്ധിച്ച് എല്ലാവരും വിഷമിക്കുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ഇത്രയും ഹീനമായ ആരോപണം ഉന്നയിച്ചത്? കുഞ്ഞിന്റെ മരണത്തെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടി നടത്തിയ ഹീനമായ ആരോപണം പിന്‍വലിക്കണം. ഇല്ലെങ്കില്‍ മന്ത്രി സ്ഥാനത്തും നിന്നും രാജിവയ്ക്കണം. ഒരു പണിയും ചെയ്യാത്ത വനംവകുപ്പ് മന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. മാനന്തവാടിയില്‍ കടുവ ഒരു സ്ത്രീയെ കൊന്നതിന് ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ വനം മന്ത്രി കോഴിക്കോട് ഒരു ഫാഷന്‍ ഷോയില്‍ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു.
വന്യജീവി ആക്രമണം തടയുന്നതിനു വേണ്ടിയുള്ള കിടങ്ങുകളോ ഫെന്‍സിങുകളോ ഉള്‍പ്പെടെയുള്ളവയൊന്നും കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി നിര്‍മ്മിക്കുന്നില്ല. അനുവദിച്ച പണം പോലും ചെലവഴിക്കാതെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഭീതിയിലായതോടെയാണ് സ്വയം കെണിവച്ച് പന്നിയെ പിടിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇതിനെല്ലാം കാരണം.
അപകട മരണങ്ങള്‍ ഉണ്ടായാല്‍ എല്ലായിടത്തും പ്രതിഷേധമുണ്ടാകും. വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും മരണങ്ങള്‍ ഉണ്ടാകുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കും. സ്വാഭാവികമായ പ്രതിഷേധമാണ് ഉണ്ടായത്. സി.പി.എമ്മുകാര്‍ ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാനാണ് മന്ത്രി വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. യു.ഡി.എഫുകാരനാണ് കെണിച്ചതെന്ന് ആരോപണം മന്ത്രിക്ക് എവിടെ നിന്ന് കിട്ടി. കോണ്‍ഗ്രസ് കുടുംബത്തിലെ കുട്ടിയാണ് മരിച്ചത്. പാലക്കാട് നീലപ്പെട്ടിയില്‍ കുഴപ്പണമാണെന്ന് പറഞ്ഞതു പോലെ കുട്ടിയെ കൊല്ലാനുള്ള കെണിയൊരുക്കിയത് യു.ഡി.എഫ് എന്നാണോ പറയുന്നത്?
നിഷ്‌ക്രിയത്വം മറച്ചുവയ്ക്കാനുള്ള മന്ത്രിയുടെ ആരോപണമാണിത്. വനംവകുപ്പിന് ബന്ധമില്ലെങ്കില്‍ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനവസരത്തില്‍ സംസാരിച്ചത്. എത്ര പേരെയാണ് കടുവ കടിച്ചു കൊന്നതും ആന ചവിട്ടിക്കൊന്നതും. വനം വകുപ്പിന് പങ്കില്ലെങ്കില്‍ മന്ത്രി എന്തിനാണ് ആരോപണം ഉന്നയിക്കുന്നത്. പ്രതി കോണ്‍ഗ്രാസാണെങ്കില്‍ എന്താണ് കുഴപ്പം? യു.ഡി.എഫ് ഗൂഡാലോചന നടത്തി കുഞ്ഞിനെ കൊന്നെന്നാണോ പറയുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മത്സരിച്ച് ജയിക്കണം. അല്ലെങ്കില്‍ പാലക്കാട് സംഭവിച്ചതു തന്നെ ഇവിടെയും സംഭവിക്കും. പഞ്ചായത്താണോ കെണിവച്ച് പന്നിയെ പിടിക്കുന്നത്. പൊലീസിനും വനംവകുപ്പിനും കെ.എസ്.ഇ.ബിക്കും ഉത്തരവാദിത്തമുണ്ട്. അവരൊക്കെ സര്‍ക്കാരിന്റെ ഭാഗമാണ്. ഇതേക്കുറിച്ച് നേരത്തെ അറിയാമെങ്കില്‍ ഏറ്റവും വലിയ പരാജയമുണ്ടായത് സര്‍ക്കാരിനാണ്. ഈ മൂന്ന് ഏജന്‍സികളും എന്തുകൊണ്ടാണ് ഇടപെടാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Forest Minister’s allegations regarding child’s death