തിരുവനന്തപുരം: ഇറാനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് സാധാരണഗതിയിൽ നിലനിൽക്കുന്ന മര്യാദകൾ പാലിക്കേണ്ട എന്ന നിലപാടിൽ മുന്നോട്ടുപോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രയേലെന്നും അവർ ഇറാനുനേരെ നടത്തിയ ആക്രമണം ലോകസമാധാനത്തെ തന്നെ മോശമായി ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
‘ഇസ്രയേൽ പണ്ടേ ലോക തെമ്മാടിയായിട്ടുള്ള ഒരു രാഷ്ട്രമാണ്. ലോകത്ത് സാധാരണഗതിയിൽ നിലനിൽക്കുന്ന ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നതാണ് അവരുടെ നിലപാട്. അത്തരത്തിൽ മുന്നോട്ടുപോകുന്ന ഒരു നാടാണ് അത്. അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തുമാവാം എന്ന ധിക്കാരപരമായ സമീപനമാണ് എല്ലാക്കാലത്തും ഇസ്രയേൽ സ്വീകരിച്ചിട്ടുള്ളത്’, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
‘അത്യന്തം സ്‌ഫോടനാത്മകമായ വിവരങ്ങളാണ് ഇന്ന് രാവിലെ മുതൽ കേട്ടുകൊണ്ടിരിക്കുന്നത്. ഇറാനുനേരെ ഇസ്രയേൽ നടത്തിയ ഈ ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ലോക സമാധാനത്തിന് അങ്ങേയറ്റം മോശകരമായ അന്തരീക്ഷമാണ് ഈ പ്രവൃത്തി ഉണ്ടാക്കുക. സമാധാനകാംക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിർക്കുകയും അപലപിക്കുകയും ചെയ്യും,’ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇസ്രയേൽ ലോകസമാധാനത്തിന് ഭീഷണി ഉയർത്തുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ. രൂപീകരണ കാലം തൊട്ടെ ഇസ്രയേൽ അക്രമം ആരംഭിച്ചുവെന്നും പലസ്തീനിൽ ഒന്നരവർഷത്തോളമായി അക്രമം നടത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്രനിയമങ്ങൾക്കെതിരായാണ് ഇസ്രയേൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഏതെങ്കിലും രാജ്യം മറ്റൊരു രാജ്യത്തെ അക്രമിക്കുമ്പോൾ ആക്രമിക്കപ്പെട്ട രാജ്യത്തിന് പ്രതിരോധിക്കാനുള്ള അവകാശം ഉണ്ട്. ഇറാനും ഇത്തരത്തിൽ പ്രതിരോധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ലോകസമാധാനത്തിന് വെല്ലുവിളിയാകും. ലോക സമാധാനം തകർക്കുന്ന കാര്യങ്ങളാണ് ഇസ്രയേൽ ചെയ്തുകൊണ്ടിരിക്കുന്നത്, സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അതേസമയം, ഇസ്രായേൽ സമാധാനത്തിനു ഭീഷണിയായ ഭൂലോക റൗഡി രാഷ്ട്രമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എം. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റലൂടെയാണ് മന്ത്രി ഇസ്രയേലിന്റെ ആക്രമണത്തെ അപലപിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. ‘ഇസ്രയേൽ സമാധാനത്തിന് ഭീഷണിയായ ഭൂലോക റൗഡി. ഇറാനുനേരെയുള്ള കടന്നാക്രമണം പ്രതിഷേധാർഹം,’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. മിസൈലുകളും ഡ്രോണുകളുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ യുദ്ധവിമാനങ്ങളും ഉപയോഗിച്ചിരുന്നുവെന്ന് ഇസ്രയേൽ സൈന്യം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Chief Minister condemns Israel's attack on Iran