മലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി. പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അവസാന വട്ട പ്രചരണങ്ങളിലാണ് ഇരു മുന്നണികളും കൂടെ മുൻ എം.എൽ.എ പി.വി. അൻവറും.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂർ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.
അവസാന ലാപ്പിൽ താരപ്രചാരകർ കളം നിറഞ്ഞതോടെ, നിലമ്പൂരിൽ പ്രവർത്തകരുടെ ആവേശം കൊടുമുടി കയറി. പരസ്യപ്രചാരണം തീരാൻ രണ്ടുനാൾ മാത്രം ശേഷിക്കെ പോരാട്ടം കനത്തു.
കോരിച്ചൊരിയുന്ന മഴയിലും കടുത്ത തെരഞ്ഞെടുപ്പ് ചൂടിലാണ് മലയോര മണ്ഡലം. ഇടതു, വലതു മുന്നണികൾക്ക് പുറമെ അവസാന ദിവസങ്ങളിൽ സ്വതന്ത്രൻ പി.വി. അൻവറും ബി.ജെ.പിയും കളം നിറഞ്ഞിട്ടുണ്ട്.
എം. സ്വരാജിനായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ ആവേശം നിറച്ചാണ് മടങ്ങിയത്. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം നിലമ്പൂരിൽ തങ്ങിയ പിണറായി, ഏഴ് പഞ്ചായത്ത് റാലികളിലാണ് പങ്കെടുത്തത്. വികസനം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ചിട്ടയായി നീങ്ങുന്ന യു.ഡി.എഫ് ക്യാമ്പിന് ആവേശം പകർന്ന് ഞായറാഴ്ച പ്രിയങ്ക ഗാന്ധി എം.പി മണ്ഡലത്തിലെത്തി.
കാലാവസ്ഥ പ്രതികൂലമായിട്ടും പ്രിയങ്കയുടെ റോഡ്‌ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനുവേണ്ടി മൂത്തേടത്തും നിലമ്പൂർ ചന്തക്കുന്നിലുമായി നടന്ന യോഗങ്ങളിൽ പ്രസംഗിച്ച പ്രിയങ്ക സംസ്ഥാന സർക്കാറിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ചു.
ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനടക്കം സംസ്ഥാന നേതാക്കൾ ബഹുജന സമ്പർക്ക പരിപാടികളിൽ പങ്കാളികളായി.
സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിനായി ബംഗാളിൽ നിന്നുള്ള തൃണമൂൽ എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ യൂസഫ് പത്താൻ മണ്ഡലത്തിലെത്തി. ടർഫിൽ കുട്ടികളോടൊപ്പം അൽപസമയം ക്രിക്കറ്റ് കളിച്ച് പ്രചാരണത്തിന് തുടക്കമിട്ട പത്താൻ ഞായറാഴ്ച വൈകീട്ട് മണ്ഡലത്തിൽ നടന്ന അൻവറിന്റെ റോഡ്‌ഷോയിലും പങ്കെടുത്തു.