ന്യൂഡല്‍ഹി: കേരളത്തില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. കടുവയും ആനയും നിലവിലുള്ള സംരക്ഷിത പട്ടികയില്‍ തന്നെ തുടരുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര തീരുമാനം വന്യജീവി ആക്രമണങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയാണ്.
വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും, കടുവയെയും ആനയെയും നിലവിലെ ഷെഡ്യൂള്‍ ഒന്നില്‍ നിന്ന് ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്നുമാണ് കേരളം ഏറെക്കാലമായി ആവശ്യപ്പെടുന്നത്. വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ നിയമപരമായ അധികാരം നല്‍കണമെന്ന പ്രമേയം കഴിഞ്ഞ വര്‍ഷം കേരള നിയമസഭ പാസാക്കിയിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങളൊന്നും പരിഗണിക്കാനാവില്ലെന്നാണ് കേന്ദ്രം ഇപ്പോള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ വനംമേധാവികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. എന്നാല്‍, വന്യജീവി ആക്രമണങ്ങള്‍ക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനും അദ്ദേഹം ശ്രമിച്ചു. ഇത് കേരളത്തിന്റെ ആശങ്കകളെ ലഘൂകരിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാല്‍ മാത്രമേ അവയെ കൊല്ലാനും ഇറച്ചി ഉപയോഗിക്കാനും നിയമപരമായി സാധിക്കൂ. നിലവിലെ നിയമപ്രകാരം കാട്ടുപന്നികളെ സംരക്ഷിച്ച മൃഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
India government rejected Kerala’s demand to declare wild boars as vermin