കൊച്ചി: ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമാണം തുടങ്ങിയ ഇന്ത്യൻ നാടൻ വാറ്റായ ‘മണവാട്ടി’ക്ക് ആഗോളതലത്തിൽ അംഗീകാരം. ലോക മദ്യവിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ശൃംഖലകളിൽ ഒന്നായ ബീവറേജ് ട്രേഡ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ലോകത്തെ വിവിധ മദ്യ ബ്രാൻഡുകൾ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോമ്പറ്റീഷൻ 2025-ൽ വെങ്കല മെഡൽ, ഇന്റർനാഷണൽ വൈൻ ആൻഡ് സ്പിരിറ്റ് കോമ്പറ്റിഷൻ വാർഷിക പുരസ്‌കാര വേദിയിൽ ‘സ്പിരിറ്റ് ബ്രോൺസ് 2025’ തുടങ്ങിയ സുപ്രധാനമായ രണ്ട് പുരസ്‌കാരങ്ങളാണ് ‘മണവാട്ടി’ സ്വന്തമാക്കിയത്.
കൃത്രിമ നിറമോ കൊഴുപ്പോ മധുരമോ ഇല്ലാത്തതും ഉന്നത ഗുണനിലവാരവും കണക്കിലെടുത്താണ് ‘മണവാട്ടി പുരസ്‌കാരത്തിന് അർഹയായത്.
കൊച്ചി കടവന്ത്ര സ്വദേശിയായ ജോൺ സേവ്യർ യുകെയിൽ സ്ഥാപിച്ച ലണ്ടൻ ബാരൺ എന്ന കമ്പനിയാണ് ‘മണവാട്ടി’ നിർമിക്കുന്നത്.
നിരവധി വിദേശ മദ്യബ്രാൻഡുകളെ പിന്തള്ളിയാണ് നേട്ടം. പ്രിസർവേറ്റിവുകളോ കൃത്രിമ നിറങ്ങളോ ചേർക്കാതെ തീർത്തും സ്വാഭാവികമായ രുചിയും ഗന്ധവുമാണ് “മണവാട്ടി”യെ വിദേശികൾക്കിടയിൽ ജനകീയമാക്കിയത്. അന്നജം, കൊഴുപ്പ്, മധുരം എന്നിവ ഒട്ടും ഇല്ലെന്ന പ്രത്യേകതയും “മണവാട്ടി”ക്ക് ഗുണകരമായി.
ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ വാറ്റിയെടുക്കുന്ന ‘മണവാട്ടിയിൽ 44% ആണ് ആൽക്കഹോളിന്റെ അളവ്. നൂറ്റാണ്ടുകളായി ചാരായം വാറ്റുന്നതിന് പ്രാദേശിക തലത്തിൽ ഉപയോഗിക്കുന്ന രീതി തന്നെയാണ് നിർമാണത്തിന് അവലംബിക്കുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ലണ്ടനിൽ പ്രവർത്തിക്കുന്ന ക്യാമ്പ്ഡൻ ബി. ആർ. ഐ എന്ന മുൻനിര സ്ഥാപനമാണ് “മണവാട്ടി”ക്ക് ഫുൾ മാർക്ക് നൽകിയിട്ടുള്ളത്.
ഇന്ത്യയിൽ നിർമ്മിക്കുന്ന മറ്റ് ബ്രാൻഡുകൾക്ക് ഒന്നും തന്നെ ഇത്തവണത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല .
Indian folk song ‘Manavatti’ gains global recognition