ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന നിർദേശത്തിന് പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഇറാനിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ.
അർമേനിയൻ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇടപെടലാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാ?ഗമായി 110 വിദ്യാർഥികളുമായി ഒരു ബസ് അർമേനിയൻ അതിർത്തിയിലേക്ക് യാത്ര തിരിച്ചതായാണ് വിവരം. ഇവിടെ നിന്നും വിമാനത്തിൽ ഇവരെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം.
ടെഹ്‌റാനിൽ വിവിധ സർവകലാശാലകളിലെ മെഡിക്കൽ വിദ്യാർഥികളെയാണ് ആദ്യഘട്ടത്തിൽ അർമേനിയൻ അതിർത്തിയിലെത്തിക്കുന്നത്. യുഎഇ വഴിയും വിദ്യാർഥികളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇറാന്റെ ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കുമെന്ന് ഇസ്രയേൽ. ഇറാൻറെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാൻ ഇസ്രയേൽ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുക ആയിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് തന്നെയാണ് ശാശ്വത പരിഹാരമെന്ന് സൂചിപ്പിച്ച് ഇസ്രയേൽ. അലി ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരെ ടെഹ്‌റാനിൽ നിന്നും ഒഴിപ്പിക്കുന്നതും ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർമേനിയൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ സംസാരിച്ചിരുന്നു. മൂവായിരത്തോളം വിദ്യാർഥികളുൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ട്.
ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, തൽസമയ വാർത്താ സംപ്രേഷണം നടക്കുന്നതിനിടെ, ഇറാൻ ദേശീയ ടെലിവിഷൻ സ്റ്റുഡിയോക്ക്( ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രോഡ്കാസ്റ്റിങ്) നേരേ വ്യോമാക്രമണം. ആക്രമണത്തിന്റെ നാടകീയ ദൃശ്യങ്ങൾ പുറത്തുവന്നു. വാർത്താ ബുള്ളറ്റിന്റെ മധ്യേയായിരുന്നു ആക്രമണം.
സഹർ ഇമാമി എന്ന അവതാരക മിസൈൽ ആക്രമണം ഉണ്ടായപ്പോൾ എണീറ്റ് മാറുന്നതും മിസൈലിന്റെ ആഘാതത്തിൽ സ്റ്റുഡിയോ മുഴുവൻ കുലുങ്ങുന്നതും കാണാം. തങ്ങളുടെ രാജ്യത്തെ അധിനിവേശം കാരണം സ്റ്റുഡിയോയിൽ പൊടി നിറയുകയാണെന്ന് അവതാരക പറഞ്ഞ ഉടനെയായിരുന്നു സ്‌ഫോടനം. ഉടൻ പ്രീറെക്കോഡഡ് പ്രോഗ്രാമുകളിലേക്ക് സംപ്രേഷണം മാറി.
എന്നാൽ, ഇനിയും ആക്രമണം നടത്താൻ അവതാരക വെല്ലുവിളിക്കുകയും വാർത്താ സംപ്രേഷണം തുടരുകയും ചെയ്തു. പിന്നീട് മറ്റൊരും അവതാരകൻ സ്റ്റുഡിയോയിൽ എത്തുകയും അവതാരക സഹർ ഇമാമി തന്റെ അനുഭവം വിവരിക്കുകയും ചെയ്തു.
കത്തിക്കൊണ്ടിരിക്കുന്ന ദേശീയ ടെലിവിഷൻ ആസ്ഥാനത്തിന് പുറത്ത് നിന്ന് റിപ്പോർട്ടർ വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തു. നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ടിവി സ്റ്റുഡിയോകൾ ഉള്ള ടെഹ്‌റാൻ ഒഴിയണമെന്ന് ഒരുമണിക്കൂർ മുമ്പേ ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
‘ ഇറാന്റെ ശത്രുവായ സയണിസ്റ്റ് ഭരണകൂടം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ്് ഇറാൻ വാർത്താ ശൃംഖലയ്ക്ക് നേരേ സൈനിക നടപടി നടത്തി.
ഇസ്ലാമിക വിപ്ലവത്തെയും മഹത്തായ ഇറാനെയും സൈനിക നടപടിയിലൂടെ നിശ്ശബ്ദമാക്കാൻ കഴിയില്ലെന്ന് ഇസ്രയേൽ ഭരണകൂടത്തിന് അറിവില്ലായിരുന്നു’ കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹസൻ അബെദിനി പറഞ്ഞു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ടെഹ്‌റാനിൽ ഇസ്രയേൽ വ്യോമാക്രമണം പുനരാരംഭിച്ചത്. നിരവധി സ്‌ഫോടനങ്ങൾ ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ടെഹ്‌റാനിലെ വടക്ക് കിഴക്കൻ ജില്ലയിൽ നിനന് ജനങ്ങൾ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. സെനിക കേന്ദ്രങ്ങളെ ലാക്കാക്കി വരും മണിക്കൂറുകളിൽ വ്യോമാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് നൽകിയത്.
യൂറോപ്പ് വരെയെത്തുന്ന മിസൈൽ ഇറാന്റെ പക്കലുണ്ടെന്നും യൂറോപ്പും ഇറാന്റെ ഭീഷണിയിലാണെന്നുമാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. നാളെ യൂറോപ്പിലെ രാജ്യങ്ങളടക്കം നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണിയെ തങ്ങൾ ഇന്നുതന്നെ നേരിടുകയാണെന്നാണ് ഇറാനെതിരായ നടപടിയിൽ ഇസ്രയേലിന്റെ ന്യായീകരണം.
Steps have been taken to evacuate Indian citizens
and Indian students in Iran; Israel says it will
attack Iran's dictator everywhere