ടെഹ്റാൻ: ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാൻ രംഗത്തെത്തി. ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം ഖത്തറിലെ ജനവാസ മേഖലകളിൽ നിന്ന് വളരെ അകലെയാണെന്നാണ് ഇറാനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്‍റെ വിശദീകരണം. ഈ നടപടി സൗഹൃദവും സഹോദരതുല്യവുമായ രാജ്യമായ ഖത്തറിനും അവിടുത്തെ ജനങ്ങൾക്കും ഒരു ഭീഷണിയും ഉയർത്തുന്നതല്ലെന്നും അമേരിക്കക്കുള്ള തിരിച്ചടി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ വിശദീകരിച്ചു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഖത്തറുമായുള്ള ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിർത്തുന്നതിനും തുടരുന്നതിനും പ്രതിജ്ഞാബദ്ധമാണ് എന്നും ഇറാനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിലേക്കാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. പിന്നാലെ അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്നും ഇറാൻ വ്യക്തമാക്കി. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളമാണ് ഇറാൻ ലക്ഷ്യമിട്ടത്. മിസൈലുകളെല്ലാം തകർത്തതായി ഖത്തർ വ്യക്തമാക്കി. ആക്രമണത്തെ ഖത്തർ അപലപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചു എന്നും ഖത്തർ അറിയിച്ചു.
അതേസമയം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കുവൈറ്റ് വ്യോമപാത താൽക്കാലികമായി അടച്ചു. രാജ്യത്തിന്‍റെ സുരക്ഷയും സുരക്ഷിതത്വവും കണക്കിലെടുത്ത്, നിരവധി അയൽ രാജ്യങ്ങളിൽ വിമാനത്താവളങ്ങളും വ്യോമാതിർത്തിയും അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ കണക്കിലെടുത്ത്, മുൻകരുതൽ നടപടിയായി കുവൈറ്റ് തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഒരറിയിപ്പുണ്ടാകുന്നതുവരെ ഇത് നിലനിൽക്കും എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. പ്രാദേശിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ഏറ്റവും ഉയർന്ന സുരക്ഷയും സുരക്ഷിതത്വവും നിലനിർത്തുന്നതിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ തീരുമാനം എന്ന് ബന്ധപ്പെട്ട അധികാരികൾ സ്ഥിരീകരിച്ചു. കൂടാതെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ അധികാരികളുമായി ഏകോപനം തുടരുകയാനിന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇറാഖിലെ യു എസ് സൈനികത്താവളൾക്ക് നേരെയും ഇറാൻ ആക്രമണമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ദോഹയിലെ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നും ദോഹയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടന്നതായും വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Iran clarifies stance: The goal is to strike back at America, not Qatar