ഇറാൻ്റെ നിരന്തര മിസൈൽ ആക്രമണം: ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ ദുർബലപ്പെടുന്നതായി റിപ്പോർട്ട്

ഇറാൻ്റെ നിരന്തര മിസൈൽ ആക്രമണം: ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ ദുർബലപ്പെടുന്നതായി റിപ്പോർട്ട്

ടെല്‍ അവീവ്: ഇറാൻ നിരന്തരം മിസൈൽ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ ദുർബലപ്പെടുന്നതായി റിപ്പോർട്ട്. ഇസ്രയേലിന് പ്രതിരോധ ആരോ ഇന്റർസെപ്റ്ററുകൾ ഏകദേശം അവസാനിക്കാറായെന്നും ഇറാനിൽ നിന്നുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിക്കാനുള്ള ശേഷിയെ ഇത് ബാധിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. അതേസമയം ആരോ പ്രതിരോധ ഇന്റർസെപ്റ്ററുകൾ മാത്രമല്ല ഇസ്രയേലിനുള്ളത്. ബാലിസ്റ്റിക് മിസൈലുകളെ തടയാൻ കഴിവുള്ള താഡ് (Terminal High Altitude Air Defense -THAAD) അടക്കമുള്ള സംവിധാനങ്ങൾ ഇസ്രയേലിനുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ടിൽ പറയുന്നു.

മിസൈലുകളെ ലക്ഷ്യത്തിലെത്തും മുമ്പ് കണ്ടെത്തി തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക പ്രതിരോധ സംവിധാനമാണ് താഡ്. 1990കളിലാണ് ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ രൂപകല്‍പ്പന ചെയ്ത ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സിസ്റ്റം അഥവാ ‘താഡ്’ വികസിപ്പിക്കുന്നത്. ആദ്യകാല പരീക്ഷണങ്ങള്‍ അത്രകണ്ട് വിജയമായിരുന്നില്ലെങ്കിലും 2000-ല്‍ താഡിനെ ഒരു മൊബൈല്‍ ടാക്ടിക്കല്‍ ആര്‍മി ഫയര്‍ യൂണിറ്റാക്കി വികസിപ്പിക്കാനുള്ള കരാര്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നേടിയത് മുതല്‍ കഥ മാറി. ഇതിനുശേഷമുള്ള പരീക്ഷണങ്ങളില്‍ സ്ഥിരതയുള്ള വിജയം കാഴ്ചവെച്ച് വിശ്വാസ്യത നേടുകയായിരുന്നു. 150 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.

അതിനിടെ, ഇസ്രയേൽ ഇറാനെതിരേ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയ ആയത്തുള്ള അലി ഖമീനി ഇറാന്‍ സൈന്യത്തിന് അധികാരങ്ങള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസിന്റെ ഭീഷണിയും ഇസ്രയേലിന്റെ ആക്രമണവും തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് തന്റെ സുപ്രധാന അധികാരങ്ങള്‍ ഇറാന്‍ സൈന്യത്തിന്റെ സുപ്രീംകൗണ്‍സിലിന് കൈമാറിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സംഘർഷം ആറാംദിനത്തിലേക്ക് നീങ്ങുന്നതിനിടെ ആയത്തുള്ള ഖമീനി യുദ്ധം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ‘യുദ്ധം ആരംഭിക്കുന്നു’ എന്നായിരുന്നു ആയത്തുള്ള അലി ഖമീനിയുടെ സാമൂഹികമാധ്യമത്തിലെ കുറിപ്പ്. ഭീകരരായ സയണിസ്റ്റ് സമൂഹത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും സയണിസ്റ്റുകളോട് ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് നയം വ്യക്തമാക്കി യുദ്ധം ആരംഭിച്ചെന്ന മറുപടിയുമായി ആയത്തുള്ള അലി ഖമീനി രംഗത്തെത്തിയത്. ഖമീനി എവിടെയാണുള്ളതെന്ന് യുഎസിന് അറിയാമെന്നും അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണെന്നും എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

Iran’s continued missile attacks: Israel’s interceptor is reportedly weakening

Share Email
Top