ജനീവ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ച അവസാനിച്ചു. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങളെ നേരിട്ട് പിന്തുണച്ചിട്ടില്ലാത്തതിനാൽ യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിൽ യുറോപ്യൻ രാജ്യങ്ങൾക്ക് സഹായിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഇറാൻ യൂറോപ്പിനോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർക്ക് യുഎസിനോട് സംസാരിക്കാനാണ് താത്പര്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതിനിടെ, ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം.
വടക്കൻ ഇറാനിൽ വെള്ളിയാഴ്ച 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സംഭവത്തിൽ ആളപായമില്ലെന്നും ചെറിയ നാശനഷ്ടങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂെവെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വ്യക്തമാക്കി. സെംനാൻ നഗരത്തിന് ഏകദേശം 37 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനം ഉണ്ടായത്. സെംനാൻ പ്രവിശ്യയിലെ സോർഖെ നഗരത്തിന് ചുറ്റുമുള്ള പ്രദേശത്തെ ഭൂചലനം പിടിച്ചുകുലുക്കിയതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സോർഖെയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ തലസ്ഥാനമായ ടെഹ്‌റാനിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
Talks with the European Union have ended without result