ആധുനിക കാലത്തെ ഹിറ്റ്ലറാണ് ഖമേനി എന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

ആധുനിക കാലത്തെ ഹിറ്റ്ലറാണ് ഖമേനി എന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

ടെല്‍ അവീവ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യശാസനവുമായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ആയത്തുള്ള ഖമേനിക്ക് അധികനാള്‍ ഇത്തരത്തില്‍ നിലനില്‍ക്കാനാവില്ലെന്ന് കാറ്റ്‌സ് തുറന്നടിച്ചു. ആധുനിക കാലത്തെ ഹിറ്റ്ലറാണ് ഖമേനിയെന്ന് കാറ്റ്‌സ് ആഞ്ഞടിച്ചു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ ആശുപത്രിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

ഏകാധിപതിയെ പോലെ പെരുമാറുന്ന ഖമേനിയാണ് ഇറാനെ നയിക്കുന്നതെന്ന് കാറ്റ്‌സ് പറഞ്ഞു. ഇസ്രയേലിന്റെ നാശം ആഗ്രഹിക്കുന്ന ഖമേനിക്ക് അധികനാള്‍ നിലനില്‍ക്കാനാകില്ല. ഖമേനിയെ കണ്ടെത്താനും ഇല്ലാതാക്കാനും ഇസ്രയേല്‍ പ്രതിരോധ സേന പര്യാപ്തമാണ്. അവര്‍ക്ക് എല്ലാ വിധ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഖമേനിയെ കണ്ടെത്തി വകവരുത്താന്‍ അവര്‍ക്ക് സാധിക്കും. ഖമേനി തന്റെ ആശയങ്ങള്‍ ഇസ്രയേലിന്റെ നാശത്തിനായി വിനിയോഗിക്കുകയാണെന്നും കാറ്റ്‌സ് പ്രതികരിച്ചു. ഇസ്രയേലിന്റെ ആശുപത്രി ആക്രമിച്ച ഇറാന്‍ നടപടിക്ക് മാപ്പില്ലെന്ന് പറഞ്ഞ കാറ്റ്‌സ് ഇറാന്‍ നടത്തിയത് യുദ്ധക്കുറ്റമാണെന്നും ആഞ്ഞടിച്ചു. ആയത്തുള്ള ഖമേനിക്കെതിരെ നിലപാട് കടുപ്പിച്ച് നേരത്തേയും കാറ്റ്സ് രംഗത്തെത്തിയിരുന്നു. ഖമേനിക്ക് സദ്ദാം ഹുസൈന്റെ വിധിയുണ്ടാകുമെന്നായിരുന്നു കാറ്റ്സ് നേരത്തെ പറഞ്ഞത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇറാനെതിരെ ഇസ്രയേലാണ് ആദ്യം ആക്രമണം അഴിച്ചുവിട്ടത്. ടെഹ്‌റാനിലെ നൂറോളം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. നതന്‍സിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഇസ്രയേല്‍ കനത്ത നാശനഷ്ടം വരുത്തി. സായുധ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി, ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി, ഐആര്‍ജിസി എയ്‌റോ സ്‌പേസ് ഫോഴ്‌സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദ, ഖാതമുല്‍ അന്‍ബിയ ബ്രിഗേഡ് തലവന്‍ മേജര്‍ ജനറല്‍ ഗുലാം അലി റാശിദ് അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ആദ്യഘട്ടത്തിലുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് നഷ്ടമായത്. ആയത്തുള്ള അലി ഖമേനിയുടെ മുതിര്‍ന്ന ഉപദേശകന്‍ അലി ശംഖാനിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുന്നൂറോളം യുദ്ധ വിമാനങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ ഇറാനെതിരെ ഇസ്രയേല്‍ പ്രയോഗിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഇസ്രയേലിനെതിരെ ഇറാനും ആക്രമണം അഴിച്ചുവിട്ടു. പിന്നീടുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഐആര്‍ജിസി ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 639 പേരാണ്. 1300 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതുവരെ ഇരുപത്തിനാലോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Share Email
LATEST
Top