പെട്രോള്‍ പമ്പിലെ ശുചിമുറി പൊതുജനത്തിന് ഉപയോഗിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി

പെട്രോള്‍ പമ്പിലെ ശുചിമുറി പൊതുജനത്തിന് ഉപയോഗിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറിയുടെ കാര്യത്തില്‍ നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പമ്പുകളിലെ ശുചിമുറി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പൊതുവിടം അല്ലെന്നും ഉപയോക്താക്കള്‍ക്ക് മാത്രമാകും ഉപയോഗത്തിന് അനുമതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ എന്നിവിടങ്ങളിലെ പമ്പുടമകളും നല്കിയ ഹര്‍ജികളിലാണ് സുപ്രധാന ഉത്തരവ്.

ഉത്തരവ് ദീര്‍ഘദൂര വാഹനയാത്രക്കാര്‍ക്ക് തിരിച്ചടിയാകും. കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ പൊതു ശൗചാലയങ്ങളാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യം പമ്പുകളുടെ പ്രതിദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും അതീവ അപകട സാധ്യതാ മേഖലകളായ പെട്രോള്‍ പമ്പുകളില്‍ സംഘര്‍ഷമുണ്ടാകുന്നത് അപകട സാധ്യതയുണ്ടാക്കുമെന്നുമുള്ള വാദം പരിഗണിച്ചാണ് ഹൈക്കോടതി നടപടി. പെട്രോള്‍ പമ്പുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിനെയും തിരുവനന്തപുരം കോര്‍പ്പറേഷനെയും ഹൈക്കോടതി വിലക്കി. സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.

Kerala High Court rules that petrol pump restrooms not for public

Share Email
LATEST
Top