വാഷിങ്ടൺ: ലോസ് ആഞ്ജലസിലെ ഫെഡറൽ റെയ്ഡും സൈനിക വിന്യാസവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവും കാലിഫോർണിയ സംസ്ഥാനവും തമ്മിൽ പോര് മുറുകുന്നു. കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് റെയ്ഡ് തുടരുന്ന കുടിയേറ്റ, കസ്റ്റംസ് വിഭാഗത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് ഇരു ഭരണകൂടവും പരസ്പരം കൊമ്പുകോർക്കുന്നത്. പ്രതിഷേധക്കാരുടെ അതിക്രമങ്ങളിൽനിന്ന് ലോസ് ആഞ്ജലസിനെ മോചിപ്പിക്കാനാണ് മറൈനുകളെയും നാഷനൽ ഗാർഡുകളെയും അയച്ചതെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് പറയുന്നു.
എന്നാൽ, നാട്ടിലെ പ്രതിഷേധം നേരിടാൻ സൈന്യത്തെ ഇറക്കിയത് കാര്യങ്ങൾ പൊട്ടിത്തെറിയിലെത്തിച്ചെന്നും പട്ടണത്തിൽ അരാജകത്വം വളർത്താനാണ് നീക്കമെന്നും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ആരോപിച്ചു. പ്രക്ഷോഭം ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ പോലും ട്രംപിനെതിരെ രോഷം പുകയുകയാണ്. ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനത്ത് ഇടപെടാനുള്ള അവസരം ആയുധമാക്കി അതിവേഗം സൈന്യത്തെ വിന്യസിച്ചതാണ് സംസ്ഥാന ഭരണകൂടവും ട്രംപും തമ്മിലെ കടുത്ത പോരിനിടയാക്കിയത്.
ട്രംപ് സൈന്യത്തെ അയച്ചത് പട്ടണത്തിൽ സ്ഥിതിഗതികൾ വഷളാക്കിയെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഫെഡറൽ അധികൃതർ നടത്തിയ റെയ്ഡ് നിയമവിധേയമായി താമസിക്കുന്നവരെ ലക്ഷ്യമിട്ടാണെന്ന് ആരോപണവുമുണ്ട്. രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവരെ പിടികൂടുകയാണ് ലക്ഷ്യമെന്നും നഗരാധികൃതരും സംസ്ഥാന ഭരണകൂടവും പരാജയപ്പെട്ടതിനാലാണ് ഫെഡറൽ ഇടപെടൽ വേണ്ടിവന്നതെന്നുമാണ് ട്രംപിന്റെ മറുപടി. പലദേശക്കാരും രാജ്യക്കാരും കഴിയുന്ന പട്ടണത്തിൽ പലയിടത്തും റെയ്ഡിനെതിരെ പ്രതിഷേധം തുടരുകയാണ്.
നഗരത്തിൽ റെയ്ഡ് നടത്തുന്ന ഉദ്യോഗസ്ഥരെ സൈന്യം അനുഗമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഗവർണർ ഗാവിൻ ന്യൂസം അടിയന്തര ഹരജി നൽകിയിട്ടുണ്ട്. കേസ് ഇന്ന് പരിഗണിക്കാമെന്ന് ഫെഡറൽ ജഡ്ജി അറിയിച്ചിട്ടുണ്ട്.
4,000 നാഷനൽ ഗാർഡുമാരും 700 മറൈനുകളുമാണ് നിലവിൽ ലോസ് ആഞ്ജലസിൽ വിന്യസിക്കപ്പെട്ടിരിക്കുന്നത്. നഗരത്തിലുടനീളം വസ്ത്ര തൊഴിലാളികൾ, കൂലിവേലക്കാർ, കാർ കഴുകുന്നവർ എന്നിവരെയും പട്ടണത്തിലുടനീളമുള്ള കുടിയേറ്റ സമൂഹങ്ങൾ എന്നിവരെയുമാണ് കൂട്ടമായി അറസ്റ്റ് ചെയ്യുന്നത്.
‘‘വാറന്റില്ലാതെ നിറം നോക്കിയും സംശയത്തിന്റെ പേരിലും അറസ്റ്റ് ചെയ്യാമെങ്കിൽ നമ്മൾ ഒരാളും സുരക്ഷിതരല്ലെന്നതാണ് സ്ഥിതി. സ്വയം പ്രതിരോധിക്കാനാകാത്തവരെ ലക്ഷ്യമിട്ടാണ് ഏകാധിപത്യ ഭരണകൂടങ്ങൾ തുടങ്ങാറ്. അവർ പക്ഷേ, അവിടെ അവസാനിപ്പിക്കില്ല’’- ഗവർണർ ന്യൂസം പറയുന്നു. എന്നാൽ, ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച ട്രംപ് പ്രതിഷേധിക്കുന്നവർ ജന്തുക്കളാണെന്നും ലോസ് ആഞ്ജലസിനെ വിമോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. 60 ദിവസം സൈന്യം പട്ടണത്തിൽ തുടരുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് വ്യക്തമാക്കിയിട്ടുണ്ട്.
Trump says sending Marines and National Guard to liberate Los Angeles from violence, that has made things worse, says Newsom: The battle is intensifying, governments are locking horns