ലോസ് ആഞ്ജിലിസ്: ഹോളിവുഡ് സിനിമാ ആസ്ഥാനമായ യുഎസിലെ ലോസ് ആഞ്ചിലിസിൽ കുടിയേറ്റക്കാരും സുരക്ഷാസേനയും തമ്മിലുള്ള സംഘർഷം നേരിടാൻ നാഷണൽ ഗാർഡിനെയിറക്കി ട്രംപ് ഭരണകൂടം. ലോസ് ആഞ്ചിലിസിൽ നിയമവാഴ്ച ഉറപ്പാക്കുമെന്നും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേധം മൂന്നാം ദിവസവും അണഞ്ഞിട്ടില്ല. ലോസ് ആഞ്ജിലിസ്മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്റർ ഡൗൺ ടൌണിന് സമീപം ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടർന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് പ്രതിഷേധക്കാർ സൈനികരുമായി ഏറ്റുമുട്ടി. നാഷണൽ ഗാർഡ് അംഗങ്ങൾ കണ്ണീർ വാതകം പ്രയോഗിക്കുകയും ചില പ്രകടനക്കാർക്ക് നേരെ റബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തു. തടിച്ചുകൂടിയ ജനക്കൂട്ടം 101 ഫ്രീ വേ അടച്ചിരിക്കുകയാണ്.
അശാന്തി തുടർന്നാൽ നാവികസേനാംഗങ്ങളെ ഇറക്കുമെന്ന് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സൂചിപ്പിച്ചു. 300 മരീനുകളോട് സജ്ജരായിരിക്കാൻ നിർദേശം നൽകിയെന്ന് സിബിഎസ് റിപ്പോർട്ട് ചെയ്തു.

പ്രതിഷേധം അടിച്ചമർത്താൻ രണ്ടായിരത്തോളം നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച ഉത്തരവിട്ടു. ഇതനുസരിച്ച് ഞായറാഴ്ച നാഷണൽ ഗാർഡ് ലോസാഞ്ചലിസിൽ എത്തി. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിന്റെ എതിർപ്പ് മറികടന്നാണ് ട്രംപ്, യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷണൽ ഗാർഡിനെ ഇറക്കിയത്. സാധാരണ സംസ്ഥാന അധികൃതർക്കാണ് നാഷനൽ ഗാർഡിൻ്റെ ചുമതല. ട്രംപിന്റെ തീരുമാനം സംഘർഷം മനഃപൂർവം ആളിക്കത്തിക്കുന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നതുമാണെന്ന് ന്യൂസം പറഞ്ഞു. ശാന്തത കൈവെടിയരുതെന്ന് അദ്ദേഹം ജനങ്ങളോട് നിർദേശിച്ചു.
പ്രതിഷേധക്കാരും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നാൽ പലർക്കും “ജീവൻ നഷ്ടപ്പെടാൻ” സാധ്യതയുണ്ടെന്ന് “ബോർഡർ സാർ” ടോം ഹോമാൻ മുന്നറിയിപ്പ് നൽകി.
അനധികൃതകുടിയേറ്റക്കാരായ ‘ക്രിമിനലുകളു’ടെ അധിനിവേശം തടയാനാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും കാലിഫോർണിയയിലെ ഡെമോക്രാറ്റിക് നേതാക്കൾ ജനങ്ങളുടെ സുരക്ഷയുറപ്പാക്കാതെ അനാസ്ഥ കാണിക്കുകയാണെന്നും വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റ് ആരോപിച്ചു.
അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റുചെയ്ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യവകുപ്പ് (ഐസിഇ) പാരമൗണ്ടിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് പ്രതിഷേധമാരംഭിച്ചത്. ലാറ്റിനോകൾ കൂടുതൽ താമസിക്കുന്ന ഇടമാണ് പാരാമൗണ്ട്. പാരമൗണ്ടിലെ ഫാഷൻ ഡിസ്ട്രിക്ടിലും ഹോം ഡിപ്പോയിലും വ്യാഴാഴ്ച വ്യാപക റെയ്ഡ് നടന്നതോടെയാണ് വെള്ളിയാഴ്ച ആളുകൾ തെരുവിലിറങ്ങിയത്. ആഭ്യന്തരസുരക്ഷാമന്ത്രാലയത്തിന്റെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചവർക്കുനേരേ പോലീസ് കണ്ണീർവാതകവും പുകബോംബുകളും മുളകുസ്‌പ്രേയും പ്രയോഗിച്ചു. പിന്നാലെ പ്രതിഷേധക്കാർ അതിർത്തിസംരക്ഷണസേനയുടെ നിരീക്ഷണവാനുകൾക്കുനേരേ കല്ലും സിമന്റുകട്ടകളുമെറിഞ്ഞു.
കോംപ്ടണിൽ കാർ അഗ്നിക്കിരയാക്കി. ജയിലുൾപ്പെടെയുള്ള സർക്കാർസ്ഥാപനങ്ങൾക്കുമുന്നിലും പ്രതിഷേധമുണ്ടായി. നിയമപാലനം തടസ്സപ്പെടുത്തിയെന്നുപറഞ്ഞ് യൂണിയൻ നേതാവുൾപ്പെടെ ഡസൻകണക്കിന് ആളുകളെ അറസ്റ്റുചെയ്തു. നിയമവിരുദ്ധ സംഘംചേരൽ പോലീസ് നിരോധിച്ചു.
Los Angeles remains tensed National Guard deployed