വിഴിഞ്ഞത്തിന് ദുഷ്‌പ്പേരുണ്ടാക്കാനോ ? അഭ്യൂഹം ശക്തം; കപ്പലപകടങ്ങളിൽ ദുരൂഹത

വിഴിഞ്ഞത്തിന് ദുഷ്‌പ്പേരുണ്ടാക്കാനോ ? അഭ്യൂഹം ശക്തം; കപ്പലപകടങ്ങളിൽ ദുരൂഹത

കൊച്ചി: കേരള തീരത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ട് കണ്ടെയ്‌നർ കപ്പൽ അപകടങ്ങൾ സംഭവിച്ചതിൽ ദുരൂഹതയുണ്ടെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലും മറ്റും ചർച്ചകൾ മുറുകുന്നു. കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ നേവിയുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ഉൾപ്പെടെ കമന്റുകളുടെ പ്രവാഹമാണ്.

അസാധാരണമായ രണ്ട് കപ്പലപകടങ്ങൾക്കാണ് കേരള തീരം സാക്ഷ്യം വഹിച്ചത്. മേയ് 24ന് വിഴിഞ്ഞത്ത് നിന്ന് 643 കണ്ടെയ്‌നറുകളുമായി പുറപ്പെട്ട മെഡിറ്ററേനിയിൽ ഷിപ്പിംഗ് കമ്പനിയുടെ എം.എസ്.സി എൽസ 3 എന്ന കപ്പൽ ചരിഞ്ഞ് ആദ്യം കണ്ടെയ്‌നറുകൾ കടലിൽ പതിച്ച് പിറ്റേന്ന് മുങ്ങിത്താഴുകയായിരുന്നു.

തിങ്കളാഴ്ച ബേപ്പൂർ ആഴക്കടലിൽ തീപിടിച്ച വാൻ ഹായ് 503 എന്ന തായ്‌വാൻ കപ്പലിലെ സ്‌ഫോടനവും ദുരൂഹമാണ്. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ ദിവസം തന്നെയാണ് വാൻ ഹായ് കത്തിയതും.

ചർച്ചകൾ വിരൽചൂണ്ടുന്നത്, മേയ് രണ്ടിന് ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖത്തേക്ക് മദർഷിപ്പുകൾ തുടർച്ചയായി വരുന്ന സാഹചര്യത്തിൽ ദുഷ്‌പേരുണ്ടാക്കാനുള്ള ശ്രമം. അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന വിഴിഞ്ഞം വളർന്നാൽ പല വിദേശ തുറമുഖങ്ങൾക്കും ഭീഷണി. എം.എസ്.സി എൽസ 3 എന്ന പഴഞ്ചൻ കപ്പൽ ചരിഞ്ഞതും മുങ്ങിയതും സംശയകരം. കണ്ടെയ്‌നറുകൾ കടലിൽ വീഴുന്നത് അസ്വാഭാവികം. വാൻ ഹായ് 503ലെ കണ്ടെയ്‌നർ സ്‌ഫോടനം അത്യപൂർവ്വം. കണ്ടെയ്‌നർ കപ്പലുകൾ കത്താറുമില്ല. അപകടകരമായ ചരക്കുകൾ കണ്ടെയ്‌നറുകളിലുണ്ടാകാമെങ്കിലും കർശനമായ കരുതലുകൾ പതിവാണ്. അപകടത്തിൽപ്പെട്ട രണ്ടും കണ്ടെയ്‌നർ കപ്പലുകളായതും സംശയകരം. ഇവയൊക്കെയാണ്.

അറബിക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കപ്പലിന്റെ ഏറ്റവും മുകൾഭാഗത്തുള്ള കണ്ടെയ്‌നറുകളിലേക്കും തീപടർന്നിട്ടുണ്ട്. ഇപ്പോഴും വൻതോതിൽ കറുത്തപുക ഉയരുന്നുണ്ട്. പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാർഡ് ശ്രമിക്കുന്നത്. എന്നാൽ, കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയർത്തുകയാണ്.

നിലവിൽ കപ്പൽ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുകയാണ്. അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പൽ ഇപ്പോൾ ഒഴുകിയെത്തിയിട്ടുണ്ട്. മുകൾഭാഗം മുഴുവനും കത്തിനശിച്ച നിലയിലാണ്. കപ്പലിന്റെ ഇന്ധനടാങ്കിനടുത്ത് തീപടരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ ‘എംവി വാൻ ഹായ് 503’ ഫീഡർ കപ്പലിലാണ് തീപിടിച്ചത്. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത തയ്വാൻ കമ്പനിയുടെ കപ്പലാണിത്. തിങ്കളാഴ്ച രാവിലെ 9.30 ടെ ആദ്യ പൊട്ടിത്തെറിയുണ്ടായി. കണ്ണൂർ അഴീക്കൽ മത്സ്യബന്ധന തുറമുഖത്തുനിന്ന് 81.49 കിലോമീറ്റർ (44 നോട്ടിക്കൽ മൈൽ) അകലെയായിരുന്നു അപകടം. കപ്പലിലെ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതിനുപിന്നാലെ കപ്പലിന് തീപിടിക്കുകയായിരുന്നു. 12.40 ആയപ്പോഴേയ്ക്കും വൻതോതിൽ തീ പടർന്നു.

To give Vizhinjam a bad name? Rumors are strong; 
mystery surrounds shipwrecks


Share Email
LATEST
More Articles
Top