ബംഗളൂരു : നാസയുടെ സിറ്റിസൺ സയന്റിസ്റ്റ് പ്രോജക്ടിൽ രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തി നീലേശ്വരം സ്വദേശിയായ 13കാരൻ. ബംഗളൂരു അമരജ്യോതി പബ്ലിക് സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി സൂര്യനാരായണൻ അരമനയാണ് ഇന്റർനാഷനൽ അസ്‌ട്രോണമിക്കൽ സെർച്ച് കൊളാബറേഷൻ (ഐ.എ.എസ്.സി) എന്ന നാസ സിറ്റിസൺ സയന്റിസ്റ്റ് പ്രോജക്ടിൽ ചൊവ്വക്കും വ്യാഴത്തിനുമിടയിലെ പ്രധാന വലയത്തിൽ രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത്.
ഇവക്ക് നിലവിൽ 2023 വി.ബി 20, 2023 ഡബ്ല്യൂ.സി 48 എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്. ഛിന്നഗ്രഹങ്ങളെ സൂര്യനാരായണൻ പ്രാഥമികമായി അടയാളപ്പെടുത്തിയ വർഷങ്ങളെയാണ് ഈ താൽക്കാലിക പേര് സൂചിപ്പിക്കുന്നത്. ഇവക്ക് സ്വന്തമായി പേര് നൽകാനുള്ള അവസരവും സൂര്യക്ക് ലഭിച്ചിട്ടുണ്ട്.
10 വയസ്സു മുതൽതന്നെ ബഹിരാകാശത്തെ സംബന്ധിക്കുന്ന വിഷയങ്ങളിലും ആസ്‌ട്രോണമിയിലും അതീവ തൽപരനായിരുന്ന സൂര്യനാരായണൻ പാഠപുസ്തകത്തിന് പുറമെ ആസ്‌ട്രോണമി, ആസ്‌ട്രോ ഫിസിക്‌സ് വിഷയങ്ങളിലെ പുസ്തകങ്ങൾ വായിക്കുന്നതും ശീലമാക്കി. അഞ്ചാം ക്ലാസിലെത്തിയപ്പോൾ നാഷനൽ ആസ്‌ട്രോണമി ചലഞ്ചിൽ പങ്കെടുത്തു. ബഹിരാകാശ വിഷയങ്ങളിൽ തൽപരരായ വിദ്യാർഥികൾ രാജ്യത്തെമ്പാടും നിന്നെത്തി മാറ്റുരക്കുന്ന മത്സരമായിരുന്നു ഇത്. ചലഞ്ചിൽ ടോപ് റാങ്ക് നേടി.
ആറാം ക്ലാസ് വിദ്യാർഥിയായിരിക്കെ അന്തർദേശീയ ആസ്‌ട്രോ റിസർച് കാമ്പയിനിന്റെ വിജ്ഞാപനം ശ്രദ്ധയിൽപെട്ടു. ഐ.എ.എസ്.സി കാമ്പയിനുകളിലൂടെ പ്രാഥമിക പരീക്ഷണങ്ങളുടെ ഭാഗമായി 20ലധികം ഛിന്നഗ്രഹങ്ങളെ തിരിച്ചറിഞ്ഞു. ഇതിൽ രണ്ടെണ്ണമാണ് നിലവിൽ നാസ അംഗീകരിച്ചത്.
ഹവായിയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോണമിയിലെ പാൻസ്റ്റാർസ് ടെലിസ്‌കോപ്പുകളിൽനിന്നെടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് ചലിക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിന് ആസ്‌ട്രോമെട്രിക്ക എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിച്ചത്.
പ്രാഥമിക കണ്ടെത്തലുകൾ സമർപ്പിച്ച് ഒരുവർഷത്തിന് ശേഷമാണ് നാസ ഇത് സ്ഥിരീകരിച്ചത്. ഇതിനുമുമ്പ് മൂന്നു പ്രോജക്ടുകളിലായി 23 പ്രാഥമിക കണ്ടുപിടിത്തങ്ങൾ ചെറുപ്രായത്തിൽത്തന്നെ സൂര്യ നടത്തിയിട്ടുണ്ട്. വിവിധ ഒളിമ്പ്യാഡുകളിൽ അന്തർദേശീയ, സോണൽ റാങ്കുകൾ നേടിയിട്ടുണ്ട്. ഈ വർഷത്തെ സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ അക്കാദമിക് എക്‌സലൻസ് അവാർഡ് ജേതാവ് കൂടിയാണ്.
നീലേശ്വരം സ്വദേശി ഉമേശൻ അമരനയുടെയും പിലിക്കോട് സ്വദേശിനി പി.വി. രമ്യ നായരുടെയും മകനാണ്. ഉമേശൻ ബംഗളൂരുവിൽ കൺസ്ട്രക്ഷൻ കോൺട്രാക്ടറും രമ്യ എൻജിനീയറിങ് ബിരുദധാരിയും സൈക്കോളജിസ്റ്റുമാണ്. ബംഗളൂരു അമരജ്യോതി പബ്ലിക് സ്‌കൂളിൽ എൽ.കെ.ജി വിദ്യാർഥിനിയായ തേജസ്വി നാരായണൻ സഹോദരിയാണ്.
13-year-old boy from Nileswaram discovers
two asteroids in NASA's Citizen Scientist Project