ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരായ ഇസ്രയേലിന്റെ തുടർച്ചയായ സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. സംഘർഷം വഷളാക്കുന്നതിനുപകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷം കൂടുതൽ വഷളാക്കുമെന്ന് ഭയന്ന് ഖമീനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തുവെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ടെഹ്‌റാനിലെ വിമാനത്താവളത്തിൽ ഇസ്രയേൽ വ്യോമസേന വിമാനം രണ്ട് ഇറാനിയൻ എഫ് -14 യുദ്ധവിമാനങ്ങൾ ആക്രമിച്ച് തകർത്തതായി ഐഡിഎഫ് വക്താവ് എഫി ഡെഫ്രിൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, തബ്രിസ് മേഖലയിൽ മറ്റൊരു എഫ്-35 യുദ്ധവിമാനം ഇറാനിയൻ വ്യോമ പ്രതിരോധം വെടിവച്ചു വീഴ്ത്തിയെന്ന് ഇറാനും അവകാശപ്പെട്ടു. ഇറാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള നൂർ ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Netanyahu says killing Iran’s supreme leader Ayatollah Ali Khamenei will end tensions between the two countries