ന്യൂഡൽഹി: പഹൽഗാമിൽ നയതന്ത്രത്തിന് പോയ സർവ്വ കക്ഷി സംഘങ്ങളെല്ലാം ഇന്ത്യൻ നിലപാട് ലോകത്തിന് മുന്നിൽ അവതരിപ്പിച്ച എല്ലാവർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഈ ചടങ്ങിലെ ഹീറോ യഥാർത്ഥത്തിൽ ശശി തരൂരായിരുന്നു. വിദേശത്തെ കൂടിക്കാഴ്ചകളുടെ ചെറു റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു തരൂർ. അതിന് പിന്നാലെ തരൂരിന് പ്രധാന പദവിയും നൽകാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വിദേശ രാജ്യങ്ങളുമായുള്ള ആശയ സംവാദത്തിന് ഇന്ത്യ പുതിയ സമിതിയുണ്ടാക്കും. തരൂരിനാകും ഈ സമിതിയുടെ അധ്യക്ഷ പദം. കേന്ദ്ര കാബിനറ്റ് മന്ത്രി പദത്തിന് തുല്യമാകും ഈ പദവി. അതിനിടെ ഇത് തരൂർ ഏറ്റെടുക്കുന്നതിനെ കോൺഗ്രസ് അനുകൂലിക്കില്ല.
പാർട്ടി വിരുദ്ധമായി തരൂർ അധ്യക്ഷനായാൽ നടപടിയും ഉണ്ടാകും. അതായത് കോൺഗ്രസും തരൂരും പുതിയ പദവിയുടെ പേരിൽ തെറ്റാനുള്ള സാധ്യത ഏറെയാണ്. വിദേശ രാജ്യങ്ങളുമായുള്ള പുതിയ സമിതിയെ കുറിച്ച് കോൺഗ്രസിനും സൂചനകൾ കിട്ടിയിട്ടുണ്ട്. ഈ സമിതിയിൽ രാഷ്ട്രീയമുണ്ടെന്നും അതുകൊണ്ട് തന്നെ പാർട്ടിക്കാർ ആരും അതുമായി സഹകരിക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ് നിലപാട്. രാഹുൽ ഗാന്ധിയുമായി തരൂർ കടുത്ത ഭിന്നതയിലാണ്.
ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിൽ ശശി തരൂർ എം പിക്ക് പിന്തുണ അറിയിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം താരിഖ് അൻവർ രംഗത്തു വന്നിരുന്നു. തരൂർ അച്ചടക്കമുള്ള നേതാവാണെന്ന് താരിഖ് അൻവർ പ്രതികരിച്ചു. ശശി തരൂർ പാർട്ടി ലൈൻ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ താരിഖ് അൻവർ, തരൂർ തന്റെ നിലപാട് വ്യക്തമാക്കുന്നതിൽ എന്താണ് തെറ്റെന്നും ചോദിക്കുന്നു. വിദേശകാര്യ വിഷയങ്ങളിൽ ശശി തരൂരിന് നല്ല അറിവുണ്ട്. ഓരോ പാർട്ടിയും പ്രതിനിധി സംഘത്തിലേക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. ആര് വിചാരിച്ചാലും കോൺഗ്രസിനെ തകർക്കാനാവില്ലെന്ന് താരിഖ് അൻവർ പറഞ്ഞു.
തരൂരിന്റെ നീക്കങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ തുടരുമ്പോഴാണ് പ്രവർത്തക സമിതിയംഗമായ താരിഖ് അൻവറിന്റെ പിന്തുണ എന്നതും ശ്രദ്ധേയമാണ്.
India has a new committee for ideological
dialogue with foreign countries;
Shashi Tharoor will be the chairman