ന്യൂഡൽഹി: മഹാരാഷ്ട്ര നിയസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന രാഹുൽ ആരോപണം കമ്മീഷൻ തള്ളി.
ജൂൺ 12നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ കത്തു ലഭിച്ചതായും അദ്ദേഹത്തിന്റെ ഇമെയിലിലേക്കു കത്ത് അയച്ചതായുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിന് രാഹുൽ ഗാന്ധി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിവിധ മാധ്യമങ്ങളിൽ ലേഖനമെഴുതിയ രാഹുൽ ഗാന്ധി മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ‘മാച്ച് ഫിക്‌സിങ്’ നടന്നുവെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലൂടെയും ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം, വോട്ടർ റജിസ്റ്റർ, പോളിങ് ശതമാനം എന്നിവയിൽ തിരിമറി നടന്നെന്നും കള്ളവോട്ടിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ആയിരുന്നു രാഹുലിന്റെ ആരോപണം. മഹാരാഷ്ട്രയിൽ സംഭവിച്ചത് ഇനി ബിഹാറിലും, ബിജെപി പരാജയപ്പെടാൻ സാധ്യതയുള്ള മറ്റിടങ്ങളിലും ആവർത്തിക്കുമെന്നും രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.
No rigging in Maharashtra elections; Election Commission calls Rahul Gandhi for discussion