പ്യോങ്യാങ്: ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇസ്രായേൽ മധ്യേഷ്യയിൽ സമ്പൂർണ യുദ്ധത്തിന്റെ അപകടങ്ങൾ ഉയർത്തുന്നുവെന്ന് ഉത്തര കൊറിയൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി സർക്കാർ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
‘യു.എസും പാശ്ചാത്യ രാജ്യങ്ങളും പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇസ്രായേൽ, പശ്ചിമേഷ്യൻ സമാധാനത്തെ ബാധിച്ച കാൻസർ പോലുള്ള ഒന്നാണെന്നും ആഗോള സമാധാനവും സുരക്ഷയും നശിപ്പിക്കുന്നതിന്റെ മുഖ്യ കുറ്റവാളിയാണെന്നും ഇന്നത്തെ ലോകം സാക്ഷ്യം വഹിക്കുന്ന സംഭവങ്ങൾ വ്യക്തമായി തെളിയിക്കുന്നു’ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കെ.സി.എൻ.എ പറഞ്ഞു.
മധ്യേഷ്യയിൽ ഒരു പുതിയ യുദ്ധം കൊണ്ടുവന്ന സയണിസ്റ്റുകളും അവരെ തീക്ഷ്ണമായി സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പിന്നണി ശക്തികളും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നശിപ്പിക്കുന്നതിന് പൂർണ്ണമായും ഉത്തരവാദികളായിരിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇസ്രായേലിനെതിരായ ഉത്തരകൊറിയയുടെ പ്രസ്താവന ഇറാനുമായുള്ള അതിന്റെ അടുത്ത ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. 1973 മുതൽ ഇറാനും ഉത്തര കൊറിയയും അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, ആയുധങ്ങൾക്കും ആണവ പരിപാടികൾക്കും യു.എസിന്റെയും സഖ്യ കക്ഷികളുടെയും കടുത്ത ഉപരോധങ്ങൾക്ക് ഇരയാക്കപ്പെട്ട രാജ്യമാണ് ഉത്തര കൊറിയ.
North Korea supports Iran in Israeli attack