വാഷിങ്ടണ്‍: ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനുമായി ഈ ആഴ്ചതന്നെ ചര്‍ച്ച നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി യുഎസ്. യുദ്ധം അഞ്ചാംദിനത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണം അവസാനിപ്പിക്കാനുള്ള അവസാന പോംവഴിയെന്നോണമാണ് ട്രംപ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നത് എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനാകും ചർച്ച നടത്തുക. ഇതിനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് വൈറ്റ് ഹൗസ് എന്നാണ് വിവരം. ഈ ആഴ്ചതന്നെ ഇറാന്റെ പ്രതിനിധിയുമായി ചര്‍ച്ചയ്ക്കുവേണ്ട വഴികള്‍ നോക്കുകയാണ് യുഎസ് സര്‍ക്കാരെന്ന് അമേരിക്കന്‍ വാര്‍ത്താ മാധ്യമമായ എക്‌സിയോസ് പറയുന്നു.
അതേസമയം, ഇറാനെ ആണവ കരാറിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും ശ്രമിക്കുന്നതെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ഉദ്ദരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആണവപദ്ധതികള്‍ക്ക് ട്രംപുമായുള്ള കൂടിക്കാഴ്ച വളരെ പ്രധാനമാണ് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചയ്ക്ക് എത്രിയുംവേഗം വേദിയൊരുങ്ങും എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.
യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി, അറബ് രാഷ്ട്രങ്ങളുടെ സഹായത്തോടെ ഇറാന്‍ യുഎസിനെ അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആണവപദ്ധതികളുമായി മുന്നോട്ടുപോകാന്‍ യുഎസുമായി ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാകുന്നതിന്റെ സൂചനയാണ് ഇതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ട്രംപ് ആത്മാര്‍ഥമായി ശ്രമിക്കുകയാണെങ്കില്‍ ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Nuclear plans: US moves to hold talks with Iran this week