ന്യൂഡൽഹി: പഴകിയ വാഹനങ്ങൾ മൂലമുണ്ടാകുന്ന ഡൽഹിയിലെ മലിനീകരണം കുറയ്ക്കാൻ രാജ്യ തലസ്ഥാനത്ത് വാഹനങ്ങൾക്ക് ഇന്ധന നിയന്ത്രണം കൊണ്ടുവരുന്നു. പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുളള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുളള പെട്രോൾ വാഹനങ്ങൾക്കും ജൂലൈ ഒന്ന് മുതൽ ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (CAQM) നിർദ്ദേശങ്ങൾ അനുസരിച്ചാണ് നടപടി. എൻഡ്ഓഫ്‌ലൈഫ് വാഹനങ്ങൾക്ക് ഇന്ധനം വിൽക്കുന്നത് 2025 ജൂലൈ 1 മുതൽ പൂർണ്ണമായും നിർത്തിവയ്ക്കാനാണ് ഡൽഹി സർക്കാർ നീക്കം.
ഡൽഹിയിൽ നടപ്പാക്കുന്ന നിയന്ത്രണം അടുത്ത ഘട്ടമായി നവംബർ 1 മുതൽ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ, സോനെപത് എന്നീ മേഖലകളിലേക്കും 2026 ഏപ്രിൽ 1 മുതൽ എൻസിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ഡൽഹിയിൽ ഉള്ള വാഹനം രാജ്യത്ത് എവിടെ രജിസ്റ്റർ ചെയ്തതാണ് എന്ന് പരിഗണിക്കാതെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അതേസമയം, സർക്കാർ നീക്കത്തിന് എതിരെ ഡൽഹിയിലെ കാറുടമകളിൽ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. മേഖലയിലെ 44 ശതമാനം കാർ ഉടമകൾക്കും സർക്കാർ നീക്കത്തോട് എതിർപ്പാണെന്നാണ് ലോക്കൽ സർക്കിൾ സർവെയെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
പലരുടെയും കൈവശമുള്ള വാഹനം കാലപ്പഴക്കം കൊണ്ട് നിയന്ത്രണ പരിധിക്ക് ഉള്ളിൽ വരുമെങ്കിലും മികച്ച പ്രവർത്തനക്ഷതയുള്ളവയാണ്. 15 വർഷത്തേക്ക് നികുതി ഉൾപ്പെടെ ഒടുക്കി സ്വന്തമാക്കിയ വാഹനങ്ങൾ നിയന്ത്രണങ്ങളുടെ പേരിൽ ഒഴിവാക്കേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും വാഹന ഉടമകൾ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണം കർശനമാക്കിയാൽ ഇന്ധനം നിറയ്ക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും അവർ പറയുന്നു.
എന്നാൽ, നടപടി കർശനമാക്കി നടപ്പാക്കാൻ സർക്കാർ തലത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. വാഹനങ്ങളുടെ കാലപ്പഴക്കം നിർണയിക്കാൻ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ കാമറകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിലെ 500 പമ്പുകളിൽ 485 എണ്ണത്തിലും ഇതിനകം കാമറകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും മറ്റ് പമ്പുകളും ഉടൻ ഇതിന്റെ ഭാഗമാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. സർക്കാർ നിർദേശം പാലിക്കാത്ത പമ്പുകൾക്ക് ഏതിരെ നടപടി ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.
Old vehicles are now an issue; no more fuel from the pump