ഗാന്ധിനഗർ: അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്നും ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. രമേഷ് വിശ്വാസ് കുമാർ എന്ന നാൽപ്പതുകാരനാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. 11 എ സീറ്റിൽ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാർ എമർജൻസി എക്‌സിറ്റ് വഴി പുറത്തേക്ക് തെറിച്ചുവീണതായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ഇന്ത്യൻ വംശജനായ ഇയാൾ ചികിത്സയിൽ തുടരുകയാണ്. മരിച്ചവരിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു.
അതേസമയം, വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുൾപ്പെടെയുള്ള മറ്റ് 241 പേരും മരിച്ചെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രമേഷ് വിശ്വാസ് കുമാർ (38) എന്നയാളാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
പത്തനംതിട്ട സ്വദേശിയും നഴ്‌സുമായ രഞ്ജിത ജി. നായർക്കും അപകടത്തിൽ ജീവൻ നഷ്ടമായി. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ലണ്ടനിൽ നഴ്‌സായിരുന്നു. നാട്ടിൽവന്ന് ലണ്ടനിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഇവർ. കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടിൽനിന്ന് രഞ്ജിത അഹമ്മദാബാദിലേക്ക് പോയത്. മക്കൾ: ഇന്ദുചൂഡൻ (പത്താം ക്ലാസ് വിദ്യാർഥി, എസ് വി എച്ച് എസ് എസ് പുല്ലാട്), ഇതിഗ ഏഴാം ക്ലാസ്, ഒഇഎം സ്‌കൂൾ ഇരവിപേരൂർ).
യാത്രക്കാരിൽ ഒരാൾപോലും ജീവനോടെ അവശേഷിച്ചിരിക്കില്ലെന്ന് കരുതിയ സന്ദർഭത്തിലാണ് ഫീനിക്‌സ് പക്ഷിയെപോലെ ദുരന്തമുഖത്തുനിന്ന് വിശ്വാസ് കുമാർ രമേഷ് രക്ഷാപ്രവർത്തകർക്കിടയിലേക്ക് നടന്നെത്തിയത്. മുഖത്തും കാലിലും നെഞ്ചിലും ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹം നിലവിൽ അഹമ്മദാബാദ് അസാർവയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് സഹോദരനായ അജയ്കുമാർ രമേഷി(45)നൊപ്പമാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്രചെയ്തിരുന്നത്. എന്നാൽ, ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിലേക്ക് വിമാനം തകർന്നുവീഴുകയും അഗ്‌നിഗോളമായി മാറുകയുമായിരുന്നു.
കുടുംബാംഗങ്ങളെ സന്ദർശിക്കാനായാണ് വിശ്വാസ് കുമാറും സഹോദരനും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയത്. തുടർന്ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.
ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നായിരുന്നു ചികിത്സയിലുള്ള വിശ്വാസ് കുമാറിന്റെ പ്രതികരണം. ”ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡ് പിന്നിട്ടതോടെയാണ് വലിയ ശബ്ദത്തോടെ വിമാനം തകർന്നുവീണത്. എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഞാൻ എഴുന്നേറ്റപ്പോൾ എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ഞാൻ ശരിക്കും ഭയന്നുപോയി. തുടർന്ന് അവിടെനിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. എന്റെ ചുറ്റും വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. തുടർന്ന് ഒരാൾ എന്നെ പിടിച്ച് ആംബുലൻസിൽ കയറ്റുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു”, വിശ്വാസ് കുമാർ പറഞ്ഞു.
വിമാനത്തിലെ 11A നമ്പർ സീറ്റിലായിരുന്നു വിശ്വാസ് കുമാർ യാത്ര ചെയ്തിരുന്നത്. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ കൈവശം ബോർഡിങ് പാസുമുണ്ടായിരുന്നു. അതേസമയം, മറ്റൊരു ഭാഗത്തെ സീറ്റിലാണ് സഹോദരൻ യാത്രചെയ്തിരുന്നതെന്നും വിശ്വാസ്‌കുമാർ പറഞ്ഞു. സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്നും ചികിത്സയിൽ കഴിയുന്നതിനിടെ വിശ്വാസ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി വിശ്വാസ് കുമാർ ലണ്ടനിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ഇപ്പോൾ ലണ്ടനിലാണുള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
12 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38നായിരുന്നു എയർ എന്ത്യ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭ് ഭായി പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിൻ ക്രൂവും യാത്രക്കാരും ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു.
ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം വിമാനം തകർന്നുവീണ് അഗ്‌നിഗോളമായി മാറി.
അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എൻജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബോയിങ്ങിന്റെ ഡ്രീം ലൈനർ 787 8 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സർവീസ് നടത്തുന്നവയിൽ ഏറ്റവും അത്യാധുനിക യാത്രാവിമാനമെന്നാണ് ബോയിങ് 787 8 നെ വിശേഷിപ്പിക്കുന്നത്.
Survival, one miraculously escaped from
Ahmedabad plane crash; 40-year-old
Ramesh Vishwas Kumar