ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്നും ഇതുവരെ നാട്ടിലെത്തിച്ചത് 517 ഇന്ത്യക്കാരെ

ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്നും ഇതുവരെ നാട്ടിലെത്തിച്ചത് 517 ഇന്ത്യക്കാരെ

ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരില്‍ 517 പേരെ ഇതുവരെ നാട്ടിലെത്തിച്ചു.ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ സിന്ധൂവിന്റെ ഭാഗമായ മൂന്നു വിമാനങ്ങള്‍ ഇന്ത്യയിലെത്തി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായാണ് വിമാനങ്ങള്‍ ഡല്‍ഹിയിലെത്തിയത്. ഇതോടെ ഇറാനില്‍ നിന്നും നാട്ടിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 517 ആയതായി വിദേശകാര്യ വക്താവ് അറിയിച്ചു.

ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഇറാന്‍ നഗരമായ മഷ്ഹദ്, തുര്‍ക്ക്മെനിസ്ഥാനിലെ അഷ്ഗാബത്ത് എന്നിവിടങ്ങളില്‍ നിന്നുമാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു മഷ്ഹദില്‍ നിന്നുള്ള ആദ്യവിമാനം ഡല്‍ഹിയില്‍ എത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ രണ്ടാം വിമാനവും ഡല്‍ഹിയില്‍ എത്തി.


ഇറാനില്‍ നിന്നും 1,000 ത്തോളം ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കേണ്ടത്. ഇതിലേറെയും വിദ്യാര്‍ഥികളാണ്. ടെഹ്‌റാനില്‍ നിന്നും കോം, മഷ്ഹാദ് പോലുള്ള സുരക്ഷിത നഗരങ്ങളിലേക്ക് വിദ്യാര്‍ഥികളെ മാറ്റിയശേഷമാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്.ടെഹ്‌റാനില്‍ നിന്ന് അര്‍മേനിയയിലേക്ക് മാറ്റിയ 110 ഇന്ത്യന്‍ പൗരന്മാരുടെ ആദ്യ സംഘം വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു.

Operation Sindhu: 517 NRIs brought back from Iran so far
Share Email
Top