ന്യൂഡൽഹി: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രാസംഘത്തിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് ഉടൻ തിരിക്കും.
മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില. ഇറാനിലെ ടെഹ്റാനിലുള്ള ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി എസ് രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ്. 2024 സെപ്റ്റംബറിലാണ് ഫാദില ഇവിടെ മെഡിസിൻ പഠനത്തിനായി എത്തിയത്. പിതാവ് മുഹമ്മദ് കച്ചക്കാരൻ സൗദിയിൽ സിവിൽ എഞ്ചിനീയറാണ്.
ഫാദിലയെ സ്വീകരിക്കാൻ പിതാവ് ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽഎത്തിയിട്ടുണ്ടായിരുന്നു. ഇന്ന് രാത്രി 8.20 നുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ കൊച്ചിയിലേക്ക് തിരിക്കും.
സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്ന മലയാളികൾക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് ഇവാ ക്വേഷേൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Operation Sindhu: The first Malayali student to arrive in Delhi from Iran