വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങി പാകിസ്താന്റെ സൈനിക മേധാവി അസിം മുനീര്‍. യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷളും പ്രസിഡൻ്റ് ട്രംപിൻ്റെ 79 ാം ജന്മദിന ആഘോഷവും ശനിയാഴ്ച നടക്കാനിരിക്കെ അസിം മുനീറിന് അമേരിക്കയിൽ നിന്ന് ഔദ്യോഗികമായി ക്ഷണം ലഭിച്ചു എന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വാഷിങ്ടണിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.
അന്ന് നടക്കുന്ന സൈനിക പരേഡില്‍ പാക് സൈനിക മേധാവിയുടെ സാന്നിധ്യമുണ്ടാകും. ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.
അമേരിക്കയിലെ ഉന്നതഉദ്യോഗസ്ഥരുമായി മുനീര്‍ കൂടിക്കാഴ്ച നടത്തും. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ജനറല്‍ മൈക്കേല്‍ കുറില്ല, അസിം മുനീറിനെ പുകഴ്ത്തിയതിന് പിന്നാലെയാണ് അമേരിക്കയിലേക്ക് ക്ഷണം കിട്ടിയത് എന്നതും ശ്രദ്ധേയം. ഭീകരവിരുദ്ധതയുടെ ലോകത്തിലെ അസാധാരണ പങ്കാളിയാണ് പാകിസ്താനെന്നാണ് മൈക്കേല്‍ കുറില്ലയുടെ പുകഴ്ത്തല്‍. അതേസമയം അമേരിക്കയുടെ ഈ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് രംഗത്തെത്തി. ഇന്ത്യ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Pakistan Army Chief Asim Munir invited to celebrate US Army day