ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷത്തിന്റെ “പിരിമുറുക്കം കുറയ്‌ക്കാൻ’ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വഹിച്ച പങ്കിനെ പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാൻ പീപ്പിൾസ് പാർടി നേതാവ് ബിലാവൽ ഭൂട്ടോ -സർദാരിയും. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സമഗ്രസംഭാഷണം സാധ്യമാക്കാൻ അമേരിക്ക ഇടപെടണമെന്നും വ്യത്യസ്‌ത പരിപാടികളിൽ സംസാരിക്കവേ ഇരുവരും ആവശ്യപ്പെട്ടു.
സമാധാനത്തിനും പ്രയോജനകരമായ ബിസിനസ് ഇടപാടുകൾക്കും വേണ്ടിയുള്ള മനുഷ്യനാണ് ട്രംപ് എന്ന് ഇസ്ലാമാബാദിലെ അമേരിക്കൻ എംബസിയിൽ നടന്ന പരിപാടിയിൽ ഷെരീഫ് പറഞ്ഞതായി പാക് പത്രമായ ഡോൺ റിപ്പോർട്ട്ചെയ്‌തു. വെടിനിർത്തൽ സാധ്യമാക്കിയതിൽ ട്രംപ് ക്രെഡിറ്റ് അർഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നത് ശ്രദ്ധിക്കണമെന്നും അമേരിക്ക സന്ദർശിക്കുന്ന പാക് പ്രതിനിധിസംഘത്തെ നയിക്കുന്മൻ വിദേശമന്ത്രി ബിലാവൽ പറഞ്ഞു. ഇന്ത്യ പാക് വെടിനിർത്തലിന് താൻ ഇടപെട്ടതായി ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇന്ത്യ നിഷേധിച്ചു. ഉഭയകക്ഷി വിഷയങ്ങളിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത വേണ്ടെന്ന ഇന്ത്യയുടെ പരമ്പരാഗത നിലപാട് ചോദ്യംചെയ്‌താണ് അമേരിക്കയുടെ ഇടപെടൽ. മോദി സർക്കാർ നിഷേധിച്ചെങ്കിലും ട്രംപിന്റെ പങ്ക് നിർണായകമായെന്നാണ് പാകിസ്ഥാൻ ആവർത്തിക്കുന്നത്.
Pakistan says Trump helped ease tensions with India