ചെനാബ്, അൻജി റയിൽ പാലങ്ങൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി: വന്ദേ ഭാരത് ട്രെയിനും ഫ്ലാഗ്ഓഫ് ചെയ്തു

ചെനാബ്, അൻജി  റയിൽ പാലങ്ങൾ രാജ്യത്തിന് സമർപ്പിച്ച്  പ്രധാനമന്ത്രി മോദി: വന്ദേ ഭാരത് ട്രെയിനും ഫ്ലാഗ്ഓഫ് ചെയ്തു

ജമ്മു: ചരിത്ര നിമിഷത്തിന് സാക്ഷിയായി ശിവാലിക് മലനിരകൾ. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി. ചെനാബ് പാലത്തിലൂടെയുള്ള ആദ്യ തീവണ്ടി ഓട്ടവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

ഒറ്റത്തൂണിൽ 96 കേബിളുകളുടെ കരുത്തിൽ നിൽക്കുന്ന അൻജി പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്.

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലമാണ് ചെനാബ്. നദിയില്‍ നിന്ന് 359 മീറ്ററാണ് ഉയരം, ഈഫല്‍ ടവറിനെക്കാള്‍ (324 മീറ്റര്‍) 35 മീറ്റര്‍ അധികം ഉയരം, നീളം 1100 മീറ്റര്‍, ചെലവ് 1486 കോടി രൂപ, ആര്‍ച്ചിന്റെ ഭാരം 13000 മെട്രിക് ടണ്‍, മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പാലത്തിന് സാധിക്കും.ഭീകരാക്രമണത്തെ ചെറുക്കാന്‍ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീല്‍ ഉപയോഗിച്ചായിരുന്നു നിർമ്മാണം.

ഉധംപൂർ – കശ്മീർ – ബാരമുള്ള 272 കിലോമീറ്റർ റയിൽവേയും മോദി ഉദ്ഘാടനം ചെയ്തു. കശ്മീർ മലനിരകളെ ജമ്മു താഴ്വരയുമായി ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ 36 തുരംഗങ്ങളും 927 പാലങ്ങളും ഉൾപ്പെടുന്നു. ഏതാണ്ട് 46000 കോടി ചെലവിട്ടാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട റയിൽ പദ്ധതിയാണ് ഇത്. നീളമേറിയ തുരങ്കങ്ങളും പാലങ്ങളും നിര്‍മിക്കണമെന്നതായിരുന്നു ഈ റെയില്‍പാതയുടെ ഏറ്റവും വലിയ വെല്ലുവിളി. ഹിമാലയന്‍ പ്രദേശത്തുകൂടി കടുന്നുപോകുന്ന റെയില്‍വേ ലൈന്‍ പദ്ധതിക്ക് കാലാവസ്ഥയടക്കം വെല്ലുവിളിയായെങ്കിലും രാജ്യം പിന്നോട്ട് പോയില്ല. ലോകത്തിനു മുന്നില്‍ ചെനാബ് പാലവും അന്‍ജി പാലവും ഉയര്‍ത്തി. പാത ഗതാഗതയോഗ്യമാക്കി.

കത്രയെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഷെഡ്യൂളുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. കത്രയിൽ നിന്ന് രാവിലെ 8.10ന് പുറപ്പെട്ട് രാവിലെ 11.08ന് ശ്രീനഗറിൽ (26401) എത്തും. അവിടെ നിന്ന് തിരിച്ച് ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെട്ട് വൈകിട്ട് 4.48ന് കത്രയിൽ (26402) എത്തുന്ന ഒരു സർവീസ്.

മറ്റൊരു ട്രെയിൻ, ശ്രീനഗറിൽ നിന്ന് രാവിലെ 8 മണിക്ക് പുറപ്പെട്ട് 10.58ന് കത്രയിൽ എത്തും (26404). അവിടെ നിന്ന് തിരിച്ച് കത്രയിൽ നിന്ന് ഉച്ചയ്ക്ക് 2.55ന് വിട്ട് വൈകിട്ട് 5.53-ന് ശ്രീനഗറിൽ എത്തിച്ചേരുന്ന മറ്റൊരു സർവീസ് ആണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്.

ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും. ഒരു ദിവസം സര്‍വീസുണ്ടാകില്ല. 1995 മാര്‍ച്ചിലാണ് ഉധംപുരിനേയും കശ്മീര്‍ താഴ്വരയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന നഗരമായ ബാരാമുള്ളയേയും ബന്ധിപ്പിക്കുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ (യു.എസ്.ബി.ആര്‍.എല്‍) പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നത്.

Share Email
Top