തിരുവനന്തപുരം: മലയാള നോവൽ സാഹിത്യത്തിൽ ഒരു പുതിയ ആഖ്യാന രീതിക്കു തുടക്കമായ നോവലാണ് ഫ്രാൻസിസ് ഇട്ടിക്കോര.
മലയാള സാഹിത്യ നിരൂപകർക്കു നോവൽ നിരൂപണം നടത്തുമ്പോൾ ഇട്ടിക്കോരക്കു മുൻപും പിൻപും എന്ന ഒരു ചരിത്ര ഘട്ടത്തെ സ്വീകരിക്കേണ്ടി വരത്തക്കവണ്ണം രചനാ രീതിയെ മാറ്റിമറിച്ച നവ ആഖ്യാന രീതിയാൽ അൽഭുതപ്പെടുത്തിയ ഒരു കൃതിയാണ് ഫ്രാൻസിസ് ഇട്ടിക്കോര.
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, കുന്നംകുളത്തുകാരനായിരുന്ന ഒരു കുരുമുളകു വ്യാപാരിയുടെ ആഗോള ബന്ധവും തലമുറകളിലൂടെ നിലനിൽക്കുന്ന ആ ഗോത്ര പിന്തുടർച്ചയും കെട്ടുപിടഞ്ഞു സമ്മേളിക്കുന്ന ഒരു ഭ്രമാത്മകത സൃഷ്ടിച്ചെടുക്കാൻ എഴുത്തുകാരനായിട്ടുണ്ട്.
ചരിത്രവും, ചരിത്രാഖ്യാനവും സമ്മേളിക്കുമ്പോൾ എവിടെയാണ് അതിര് എന്ന് തിരിച്ചറിയാൻ ആവാത്തതുപോലെതന്നെ യാദാർഥ്യത്തിന്റെയും, മിത്തിന്റെയും ഇടകലർന്ന ഒരു ലോകത്തിലേക്കു വായനക്കാരനെ എത്തിക്കുന്ന, ഭ്രമിപ്പിക്കുന്ന രചനാ കയ്യടക്കം ഈ നോവലിന്റെ ഒരു പ്രത്യേകതയായി നമുക്കനുഭവിക്കാനാകും.
നോവലിനൊരു രണ്ടാം ഭാഗം ഉണ്ടാവുന്നു. ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’ എന്തൊക്കെ അത്ഭുതങ്ങളാണ് വായനക്കാരനുവേണ്ടി ടി. ഡി. ആർ കരുതി വെച്ചിട്ടുണ്ടാവുക എന്ന് വായനക്കാർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഫ്രാൻസിസ് ഇട്ടിക്കോരയുടെ രണ്ടാം ഭാഗം ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിക്കാം.
ഒരു വല്ലാത്ത വായനാനുഭവം നൽകുന്ന നോവലാണ് ഫ്രാൻസിസ് ഇട്ടിക്കോര. മലയാള സാഹിത്യം ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത അനുഭവതലങ്ങളിലൂടെ വായനക്കാരനെക്കൂട്ടിക്കൊണ്ടുപോകുന്ന രചനാശൈലിയാണ് ടി.ഡി. രാമകൃഷ്ണന്റേത്.
ഫ്രാൻസിസ് ഇട്ടിക്കോരയുടെ 79 സന്താനങ്ങളുടെ പിൻഗാമികളായ ‘പതിനെട്ടാംകൂറ്റുകാർ’ എന്ന ഒരു ആഗോളഗോത്രം കേരളത്തിലെ കുന്നംകുളത്തും പെറുവിലെ എസ്ട്രാപിലും ഇസ്താംബുളിലെ തർലബാസിയിലും പാരിസിലെ സെൻദെനിയിലുമെല്ലാമായി ഇന്നും വ്യാപിച്ചു കിടക്കുന്നതായി നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നു.
കേട്ടുകേൾവികളും കെട്ടുകഥകളും നുണകളും ചേർത്ത് പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണിത് എന്നു പറഞ്ഞുകൊണ്ട് ടി.ഡി.രാമകൃഷ്ണൻ ആരംഭിച്ച നോവൽ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. നോവൽ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തുകൊണ്ട് ഇട്ടിക്കോര യാത്ര തുടരുകയാണ്.
‘Praise be to Korappappan’; T.D. Ramakrishnan with the second part of Francis Ittikora