വാഷിങ്ടൺ: ഇസ്രായേലുമായുള്ള സംഘർഷം യുദ്ധഭീതിയിലേക്ക് നീങ്ങവെ, ഇറാന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു കരാറുണ്ടാക്കാൻ ഇറാന് താൻ ഒന്നിനു പിറകെ ഒന്നായി നിരവധി അവസരങ്ങൾ നൽകിയെന്നും ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കരാറിലൊപ്പു വെക്കണമെന്ന് ഏറ്റവും ശക്തമായി തന്നെ അവരോട് പറഞ്ഞു. എന്നാൽ എത്ര ശ്രമിച്ചിട്ടും കരാർ അടുത്തെത്തിയിട്ടും അവർക്കത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു.
വെള്ളിയാഴ്ച ഇറാനിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഇറാനും യു.എസും തമ്മിൽ ഒമാനിൽ നടക്കാനിരിക്കുന്ന ചർച്ചകൾക്ക് തൊട്ടുമുമ്പായിരുന്നു ആക്രമണം.
”ഇറാൻ ആണവ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ മരണവും നാശനഷ്ടങ്ങളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. ഒരു കൂട്ടക്കൊല നടക്കാനും സമയമുണ്ട്. കൂടുതൽ വലിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.”എന്ന് പറഞ്ഞുകൊണ്ട് സമാധാനത്തിനുള്ള അഭ്യർഥനയോടെയാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്.
ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിൽ പങ്കില്ലെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാന്റെ സൈനികആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇസ്രായേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
തലസ്ഥാന നഗരമായ തെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാൻറെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വെള്ളിയാഴ്ച പുലർച്ചെ ആക്രമണം. ഇറാനുനേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു.
അതേസമയം, പശ്ചിമേഷ്യയിലെ സ്ഥിതിഗതികളിൽ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിൽ എത്രയുംവേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത നെതന്യാഹുവുമായി നടത്തിയ ഫോൺസംഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെയാണ് ഇറാന് നേർക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെ മോദിയെ നെതന്യാഹു ഫോണിൽ ബന്ധപ്പെടുകയും ഉരുത്തിരിയുന്ന സാഹചര്യം പങ്കുവെക്കുകയും ചെയ്തിരുന്നു. ആ സംഭാഷണവേളയിലാണ് മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്ക മോദി പങ്കുവെച്ചത്. നെതന്യാഹുവുമായി സംസാരിച്ച വിവരം തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ മോദി പങ്കുവെച്ചിട്ടുമുണ്ട്.
ഇറാനെ ആക്രമിച്ചതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിനുമായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും നെതന്യാഹു സംസാരിച്ചിരുന്നു. ഇറാനിലെ ടെഹ്‌റാൻ, നതാൻസ്, ടബ്രിസ്, ഇസ്ഫഹാൻ, അരാക്, കെർമൻഷാ എന്നീ നഗരങ്ങളിലെ സൈനിക, ആണവകേന്ദ്രങ്ങൾക്കുനേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. സൈനിക മേധാവിമാരും ആണവശാസ്ത്രജ്ഞന്മാർ ഉൾപ്പെടെയുള്ളവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
US President Donald Trump warns Iran