ചെന്നൈ: മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം രൂക്ഷമാകുന്നു. സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനെതിരെ സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരൻ വക്കീൽ നോട്ടീസ് അയച്ചു. കലാനിധിയും ഭാര്യ കാവേരിയും ചേർന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം. ഡിഎംകെ എംപിയാണ് ദയാനിധി മാരൻ.
പിതാവ് മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികൾ നിയമവിരുദ്ധമായി തട്ടിയെടുത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎല്ലിലെ ഹൈദരാബാദ് ടീം, സ്‌പൈസ് ജെറ്റ് വിമാനകമ്പനി എന്നിവ കരസ്ഥമാക്കിയത്. ഈ ഇടപാടുകൾ കള്ളപ്പണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ദയാനിധി ആരോപിക്കുന്നു.
വഞ്ചന, ഗൂഢാലോചന, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ തെറ്റിദ്ധരിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് കലാനിധി, ഭാര്യ കാവേരി അടക്കമുള്ളവർക്കെതിരെ എസ്എഫ്‌ഐഒ, സെബി, ഇഡി തുടങ്ങിയവയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ദയാനിധി പറയുന്നു. 2003 ന് മുമ്പുള്ള ഓഹരി നില സ്ഥാപിക്കണം. അനർഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നൽകണം. അല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും ദയാനിധി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Property dispute intensifies in the Maran family